തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. വൈകിട്ട് അഞ്ച് മണിക്ക് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമാപന സമ്മേളനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ നയങ്ങൾക്കെതിരായ പ്രചാരണത്തോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെയും വിവിധ പദ്ധതികളെയും കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുകയായിരുന്നു ജാഥയുടെ ലക്ഷ്യം.
ഫെബ്രുവരി 20ന് കാസർഗോഡ് കുമ്പളയിലായിരുന്നു ജാഥ ആരംഭിച്ചത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലൂടെയും ജാഥ കടന്നുപോയിരുന്നു. എം വി ഗോവിന്ദന് പുറമേ പി കെ ബിജു, എം സ്വരാജ്, സി എസ് സുജാത, കെ ടി ജലീല്‍, ജെയ്ക് സി തോമസ് എന്നിവരായിരുന്നു ജാഥ അംഗങ്ങള്‍.
അതേസമയം, തില്ലേങ്കേരി ബന്ധത്തിൽ തുടങ്ങി മുഖ്യമന്ത്രിയുടെ സുരക്ഷക്കും ബജറ്റിലെ അധിക നികുതി നിര്‍ദ്ദേശങ്ങള്‍ക്കും എതിരായി ഉയര്‍ന്ന പ്രതിപക്ഷ പ്രതിഷേധങ്ങളെയും എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ അസാന്നിധ്യവും വിവാദങ്ങളായിരുന്നു. കൂടാതെ തൃശൂരിലെ മൈക്ക് ഓപ്പറേറ്ററെ വേദിയിൽ വെച്ച് ശകാരിച്ച് ഇറക്കി വിട്ടതും കെ- റെയിൽ അപ്പക്കഥയും പെണ്‍കുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയും സുരേഷ് ഗോപിക്ക് നൽകിയ മറുപടിയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ജാഥ അവസാനിക്കുമ്പോൾ സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്. സ്വപ്ന സുരേഷ് ഉന്നയിച്ച ഒത്തു തീര്‍പ്പ് ആരോപണത്തിൽ എം വി ഗോവിന്ദന്‍ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും ചെയ്തു.