തിരുവനന്തപുരം: ഓസ്കാർ പുരസ്കാര വേദിയിൽ ഇന്ത്യയുടെ ചരിത്ര നേട്ടം അഭിമാനമാണെന്ന് എ എ റഹിം എം പി. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം വിഭാഗത്തിൽ ഓസ്കാർ പുരസ്കാരം നേടിയ ദി എലിഫന്റ് വിസ്പറേഴ്സ് മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിൻറെ കഥയാണ് പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ ബെല്ല ദമ്പതികളുടെ ജീവിതമാണ് ഈ ഡോക്യുമെൻ്ററിയെന്നും എ എ റഹിം ഫേസ്ബുക്കില്‍ കുറിച്ചു.
അല്ലൂരി സീതരാമരാജുവിൻ്റെയും കൊമരം ഭീമിൻ്റെയും സ്വന്തന്ത്ര്യപോരട്ടങ്ങളുടെ കഥ പറഞ്ഞ ആർ ആർ ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം ലഭിച്ചു. അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്കും പ്രേക്ഷകർക്കും ഒരുപോലെ ആവേശവും പ്രതീക്ഷയുമായി ഈ രണ്ടു നേട്ടവും. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ സാധ്യതകൾ ഉയർത്തിക്കാട്ടാൻ ഈ നേട്ടം സഹായിക്കുമെന്നും റഹിം കൂട്ടിച്ചേര്‍ത്തു.
നാട്ടു നാട്ടു ഗാനത്തിന് എം എം കീരവാണിക്ക് നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലായിരുന്നു പുരസ്‌കാരം. ആന്ധ്രപ്രദേശിലെ സ്വാതന്ത്ര്യസമര സേനാനികളായിരുന്ന അല്ലൂരി സീതരാമരാജു, കൊമരം ഭീം എന്നിവരുടെ കഥ പറയുന്ന ചിത്രത്തില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്ത് ഒരുക്കിയ ചിത്രത്തില്‍ ആലിയാഭട്ടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു