തിരുവനന്തപുരം: വാര്‍ത്താ മാധ്യമങ്ങളെ കാവി പൂശാനുളള സംഘപരിവാറിന്റെ ശ്രമം അങ്ങേയറ്റം അപലപനീയമാണെന്ന് എ എ റഹീം എംപി. രാജ്യത്തിന്റെ പൊതുബ്രോഡ്കാസ്റ്ററായ പ്രസാര്‍ ഭാരതി അവരുടെ വാര്‍ത്താ സ്രോതസായി പ്രവര്‍ത്തിച്ചിരുന്ന പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ)യുമായുളള കരാര്‍ റദ്ദാക്കി ആര്‍എസ്എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാറൊപ്പിട്ട പശ്ചാത്തലത്തിലാണ് എ എ റഹീം എംപിയുടെ പ്രതികരണം. ലക്ഷണമൊത്ത സംഘപരിവാര്‍ സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ സമാചാറെന്ന് എ എ റഹീം പറഞ്ഞു.
'അധികാരത്തില്‍ വന്ന അന്നുമുതല്‍ ദൂരദര്‍ശനും ആള്‍ ഇന്ത്യ റേഡിയോയും നിയന്ത്രിക്കുന്ന പ്രസാര്‍ ഭാരതിയെ സംഘപരിവാറിന്റെ മെഗാഫോണാക്കാന്‍ ശ്രമമുണ്ടായിട്ടുണ്ട്. ആ ശ്രമത്തിന് പൂര്‍ണ്ണത വരുത്തുന്നതാണ് പുതിയ തീരുമാനം. ഒരുവശത്ത് പ്രമുഖ ഇന്ത്യന്‍ മാധ്യമങ്ങളെ കോര്‍പ്പറേറ്റുകള്‍ സ്വന്തമാക്കുന്നു. മറുവശത്ത് ഔദ്യോഗിക മാധ്യമങ്ങളെ സംഘപരിവാര്‍ തന്നെ വരുതിയിലാക്കുന്നു. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇനി ആര്‍എസ്എസിനുവേണ്ടി സംസാരിക്കാന്‍ പോകുന്നു'- എ എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
ന്യൂനപക്ഷങ്ങള്‍ക്കെതിരായി, ശാസ്ത്ര ബോധത്തിന് വിരുദ്ധമായി, ഇതുവരെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വന്നിരുന്ന വിഷലിപ്തമായ സന്ദേശങ്ങള്‍ ഇനി ദൂരദര്‍ശനിലും ആള്‍ ഇന്ത്യ റേഡിയോയിലും കേള്‍ക്കേണ്ടിവരുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായുളള കരാര്‍ 2020-ലാണ് പ്രസാര്‍ ഭാരതി റദ്ദാക്കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14-ന് പ്രസാര്‍ ഭാരതി ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാര്‍ ഒപ്പിട്ടു.
കരാര്‍ പ്രകാരം പത്ത് ദേശീയ വാര്‍ത്തകളും 40 പ്രാദേശിക വാര്‍ത്തകളും ഉള്‍പ്പെടെ പ്രതിദിനം 100 വാര്‍ത്തകള്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ പ്രസാര്‍ ഭാരതിക്ക് നല്‍കണം. 2025-ലാണ് കരാര്‍ അവസാനിക്കുക. രണ്ടുവര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷന് പ്രസാര്‍ ഭാരതി 7.7 കോടി രൂപയാണ് ഹിന്ദുസ്ഥാന്‍ സമാചാറിന് നല്‍കുക. 1948-ല്‍ ആര്‍എസ്എസ് പ്രചാരകനും വിശ്വഹിന്ദു പരിഷത്ത് സഹസ്ഥാപകനുമായ ശിവറാം ശങ്കര്‍ ആപ്‌തെ എം എസ് ഗോള്‍വാള്‍ക്കര്‍ക്കൊപ്പം സ്ഥാപിച്ച ബഹുഭാഷാ വാര്‍ത്താ ഏജന്‍സിയാണ് ഹിന്ദുസ്ഥാന്‍ സമാചാര്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക