തിരുവനന്തപുരം: നടി ഭാവനയ്ക്ക് ആശംസകള്‍ അറിയിച്ച് രാഷ്ട്രീയ നേതാക്കള്‍. എ എ റഹിം എം പി, സിപിഎം നേതാവ് കെ കെ ശൈലജ, കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥന്‍ തുടങ്ങി നിരവധി നേതാക്കളാണ് ഭാവനയുടെ തിരിച്ചുവരവിന് ആശംസ അറിയിച്ചത്. 'അതിജീവനമാണ് പ്രധാനം. പ്രതിസന്ധികളെ അതിജീവിച്ചവർ, ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കുമെന്ന് എ എ റഹിം പറഞ്ഞു. ഫീനിക്സ് പക്ഷികളുടേതാണ് ചരിത്രം. മലയാള സിനിമയിലേയ്ക്ക് അഭിമാനത്തോടെ മടങ്ങിവരുന്ന പ്രിയപ്പെട്ട ഭാവനയ്ക്ക് ഭാവുകങ്ങളെന്ന് എം പി ഫേസ്ബുക്കില്‍ കുറിച്ചു.
നീണ്ട അഞ്ചു വർഷത്തിന് ശേഷം എല്ലാ വിഷമഘട്ടങ്ങളെയും അതിജീവിച്ച് ഭാവന തൻ്റെ തൊഴിലിടത്തിലേക്ക് തിരിച്ചു വരുന്നു എന്നത് ഏറെ സന്തോഷകരമാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള ചലച്ചിത്ര മേഖലയിൽ സജീവമാവുന്ന ഭാവനയ്ക്ക് അഭിനന്ദനങ്ങൾ. പുതിയ ചിത്രത്തിന് എല്ലാവിധ ആശംസകളുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. അതേസമയം, “ന്റിക്കാക്കാക്കൊരു പ്രേമമുണ്ടാർന്ന്” എന്ന ചെറിയ വലിയ ചിത്രം പ്രദർശനം തുടങ്ങുകയാണ്...സുഹൃത്തുക്കൾക്കും അണിയറ പ്രവർത്തകർക്കും സ്നേഹാശംസകളെന്ന് ഭാവനയുടെ ചിത്രത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
ഭാവനയും ഷറഫുദ്ദീനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഇന്നാണ് തിയേറ്ററിലെത്തുന്നത്. ആറുവര്‍ഷത്തിന് ശേഷമാണ് ഭാവന മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നത്. സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നായകന്‍റെ ചെറുപ്പകാലത്തുണ്ടാകുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം ഒരു ഫാമിലി എന്റർറ്റെയിൻമെന്‍റാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരും സിനിമയില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.