ബാംഗ്ലൂര്: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ മെന്ററായി ടെന്നീസ് താരം സാനിയ മിര്‍സയെ നിയമിച്ചു. ഇന്ന് രാവിലെയാണ് ഇതുസംബന്ധിച്ച്ഔദ്യോഗിക പ്രസ്താവന റോയല്‍ ചലഞ്ചേഴ്‌സ് മാനേജ്മെന്റ് പുറത്തുവിട്ടത്. ഇന്ത്യയിലെ വനിതാ കായികതാരങ്ങള്‍ക്ക് മാതൃകയും വഴിക്കാട്ടിയുമാണ് സാനിയ മിര്‍സയെന്ന് ആര്‍ സി ബി ട്വിറ്ററില്‍ കുറിച്ചു.
ബാംഗ്ലൂരുവിന്‍റെ വനിതാ ടീമിന് ഉപദേശകയാകുന്നതില്‍ അഭിമാനമുണ്ടെന്ന് സാനിയ മിര്‍സ പറഞ്ഞു. പ്രീമിയര്‍ ലീഗുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് മേഖലയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ വഴിയൊരുക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വലിയ ജനപ്രീതിയുള്ള ടീമാണ് ബെംഗളൂരു. അവര്‍ ഒരു വനിതാ ടീമിനെ വാര്‍ത്തെടുക്കുന്നതില്‍ സന്തോഷമുണ്ട്. ഇന്ത്യയിലെ കായിക രംഗത്ത് മികച്ച മാറ്റങ്ങളാണ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി താന്‍ ഈ മേഖലയിലുണ്ട്. അതുകൊണ്ട് തന്നെ കായികലോകത്തേക്ക് പുതുതായി എത്തുന്ന പെണ്‍കുട്ടികള്‍ക്ക് ധൈര്യത്തോടെ മുന്നോട്ട് പോകാനുള്ള ഊര്‍ജം പകര്‍ന്നു നല്‍കുക എന്നതാണ് ഇനി തന്‍റെ ഉത്തരവാദിത്തമെന്നും സാനിയ മിര്‍സ വ്യക്തമാക്കി.
മാര്‍ച്ച് നാലുമുതല്‍ 26 വരെ മുംബൈയിലാണ് പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് നടക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സുമായി മാര്‍ച്ച് അഞ്ചിന് മുംബൈയിലാണ് ആര്‍.സി.ബി.യുടെ മത്സരം. സ്മൃതി മന്ദാന, എലീസ് പെറി, രേണുക സിങ് തുടങ്ങിയ മുൻനിര താരങ്ങളാണ് ബാംഗ്ലൂര് റോയല്‍ ചലഞ്ചേഴ്‌സിലുള്ളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിംബിള്‍ഡണില്‍ കിരീടം നേടിയ ആദ്യ ഇന്ത്യക്കരിയാണ് സാനിയ. ആഫ്രോ ഏഷ്യന്‍ ഗെയിംസില്‍ അവര്‍ നാല് സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കിയിരുന്നു. ഏഷ്യൻ ഗെയിംഗ്സ്, കോമൺവെൽത്ത് മെഡലുകളും സാനിയ കരസ്ഥമാക്കിയിട്ടുണ്ട്. പാക് ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കാണ് സാനിയയുടെ ജീവിത പങ്കാളി. 2018ൽ ഗർഭിണി ആയതിനു ശേഷം ബ്രേക്കെടുത്ത സാനിയ 2020ൽ തിരികെവന്നു. 2021ലാണ് സാനിയ തൻ്റെ അവസാന കിരീടം നേടുന്നത്. ഖേല്‍രത്ന, അര്‍ജുന അവാര്‍ഡ് എന്നിവ നല്‍കി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്.