തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതിവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയിൽ ചേർന്ന ഭാരവാഹി യോഗത്തിലാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനമായത്. ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ പ്രതിഷേധ പരിപാടികൾ നടത്തും. വൈകുന്നേരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനങ്ങളുണ്ടാകും. യൂത്ത് കോൺഗ്രസ് തിങ്കളാഴ്ച്ച നിയമസഭയിലേക്ക് മാർച്ച് നടത്തും.
പൊതുജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിർദേശങ്ങൾ പിൻവലിക്കുന്നതുവരെ അതിശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് കെപിസിസി പദ്ധതിയിടുന്നതെന്ന് കെ സുധാകരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ഭാരവാഹിയോഗത്തിൽ പങ്കെടുത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ആറുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നികുതിക്കൊളളയാണ് സംസ്ഥാന ബജറ്റെന്ന് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൈകടത്താന്‍ പറ്റുന്ന മേഖലകളിലെല്ലാം ചെന്ന് നിയന്ത്രണമില്ലാതെ അശാസ്ത്രീയമായ നികുതി വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും സര്‍ക്കാരിന്റെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെപ്പോലെ നികുതി വര്‍ധിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്നും ചേട്ടന്‍ ബാവയും അനിയന്‍ ബാവയും കൂടി ജനങ്ങളെ കൊളളയടിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.