ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വ്യക്തിപ്രഭാവം തുടരുകയാണെങ്കിൽ 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ ഭരണമാറ്റമുണ്ടാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. പാർട്ടി മുഖപത്രമായ സാമനയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'2022-ൽ രാഹുൽ ഗാന്ധിയുടെ വ്യക്തിപ്രഭാവം വെട്ടിത്തിളങ്ങുന്നതിന് നാം സാക്ഷ്യം വഹിച്ചു. അത് 2023-ലും തുടരുകയാണെങ്കിൽ 2024-ൽ രാജ്യത്തൊരു അധികാരമാറ്റം പ്രതീക്ഷിക്കാം'- സഞ്ജയ് റാവത്ത് പറഞ്ഞു. ഇപ്പോൾ നടക്കുന്നത് അധികാര രാഷ്ട്രീയമാണെന്നും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ലക്ഷ്യം നേടി വിജയം കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.
'രാജ്യത്തെ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിൽ വിഭാഗീയത വളർത്തുന്നത് ബിജെപിയാണ്. ഹിന്ദുവിനെ ഉണർത്തുക എന്നത് ബിജെപിയുടെ അജണ്ടയാണ്. രാമജന്മഭൂമി പ്രശ്‌നം പരിഹരിച്ചതിനാൽ ബിജെപിക്ക് ഇനി അക്കാര്യം പറഞ്ഞ് വോട്ടുചോദിക്കാനാവില്ല. അതിനാൽ അവർ പുതിയ വഴി കണ്ടെത്തി. ലവ് ജിഹാദിനെ ആയുധമാക്കി ഹിന്ദുക്കൾക്കിടയിൽ ഭീതി വിതയ്ക്കുകയാണ് ബിജെപി. നടി തുനിഷ ശർമ്മയുടെ മരണവും ശ്രദ്ധാ വാക്കറുടെ കൊലപാതകവും ലവ് ജിഹാദാണെന്ന് വരുത്തിത്തീർക്കാൻ അവർ ശ്രമിക്കുന്നു. ഏത് സമുദായത്തിലെയും മതത്തിലെയും പെൺകുട്ടികൾ അതിക്രമങ്ങൾക്ക് ഇരകളാവരുത്'- സഞ്ജയ് റാവത്ത് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെപ്റ്റംബർ ഏഴിന് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങൾ പിന്നിട്ട പദയാത്ര നിലവിൽ ഡൽഹിയിലാണ് എത്തിനിൽക്കുന്നത്. ശൈത്യകാല അവധിക്കുശേഷം നാളെ ഭാരത് ജോഡോ യാത്ര പുനരാരംഭിക്കും. ഉത്തർപ്രദേശിലേക്ക് കടക്കുന്ന യാത്ര ജനുവരി 26-ന് ജമ്മു കശ്മീരിലാണ് അവസാനിക്കുക.