ഡല്‍ഹി: ഏക സിവില്‍ കോഡ് രാജ്യസഭയിലെത്തിയപ്പോള്‍ കോണ്‍ഗ്രസിന് ജാഗ്രതക്കുറവ് ഉണ്ടായിയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വെള്ളിയാഴ്ച ആയതിനാല്‍ രാജ്യസഭയിലെത്തിയ ആളുകളുടെ എണ്ണം കുറവായിരുന്നുവെന്നും ബില്ലില്‍ മുസ്ലിം ലീഗിന്‍റെ ആശങ്ക സ്വാഭാവികമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഏക സിവില്‍ കോഡ് ബില്ല് സഭയില്‍ കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് എം പിമാര്‍ ആരുമുണ്ടായിരുന്നില്ലെന്ന് മുസ്ലിം ലീഗ് എം പി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കെ സി വേണുഗോപാല്‍ രംഗത്തെത്തിയത്.
ഏകീകൃത സിവിൽ കോഡ് ചർച്ചയ്ക്ക് എത്തിയപ്പോൾ ഒരു കോൺഗ്രസ് എംപി പോലും പാർലമെന്റിൽ ഇല്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടി അബ്‍ദുൾ വഹാബ് രാജ്യസഭയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബിജെപി എം പി കിരോരി ലാൽ മീണ ഏകീകൃത സിവിൽ കോഡ് സ്വകാര്യ ബില്ലായി അവതരിപ്പിക്കാൻ രാജ്യസഭയിൽ അനുമതി തേടിയിരുന്നു. അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ്, സിപിഎം എംപിമാർ ആദ്യഘട്ടത്തിൽ തന്നെ അറിയിച്ചിരുന്നു.
ബില്ലിന് അവതരാണാനുമതി തേടിയപ്പോഴും വോട്ടെടുപ്പ് നടക്കുമ്പോഴും ആരുമില്ലായിരുന്നു. താന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനുപിന്നാലെ ജെബി മേത്തര്‍ അടക്കമുള്ള നേതാക്കള്‍ രാജ്യസഭയിലേക്ക് ഓടി എത്തുകയായിരുന്നുവെന്നാണ് അബ്ദുള്‍ വഹാബ് പറഞ്ഞത്.