തരൂണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയെ പ്രശംസിച്ച് എ എ റഹിം എം പി. നന്മയുള്ള നല്ല സിനിമയാണ് സൗദി വെള്ളയ്ക്കയെന്നാണ് എ എ റഹിം ഫേസ്ബുക്കില്‍ കുറിച്ചത്. നല്ല പ്രമേയം, അങ്ങേയറ്റം ബ്രില്യന്റായ കാസ്റ്റിങ്, നല്ല മേക്കിങ്. സിനിമയില്‍ വന്നുപോകുന്ന ഒരു ചെറിയ കഥാപാത്രത്തിന്റെ കാസ്റ്റിംഗിൽ പോലും സംവിധായകന്റെ ഈ ബ്രില്യൻസ് നമുക്ക് കാണാനാകും. ഗംഭീരമായ ഈ കാസ്റ്റിങ് ടാലന്റാണ് സൗദി വെള്ളയ്ക്കയുടെ പ്രധാന വിജയമെന്നും എ എ റഹിം പറഞ്ഞു.
സൗദി വെള്ളയ്ക്ക"
കണ്ടത് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ്. അന്നുമുതൽ എഴുതണമെന്ന് കരുതി,കഴിഞ്ഞ ദിവസങ്ങളിലെ നല്ല തിരക്ക് എഴുത്തു വൈകിപ്പിച്ചു .തരുൺ മൂർത്തിയെ ആദ്യമായി വിളിക്കുന്നത് 'ഓപ്പറേഷൻ ജാവ' കണ്ടപ്പോഴാണ്. തരുണിന്റെ സൗദി വെള്ളയ്ക്കയിലും അതുകൊണ്ട് തന്നെ ഞാൻ പ്രതീക്ഷ വച്ചിരുന്നു. മനോഹരമായ സിനിമ. നല്ല പ്രമേയം, അങ്ങേയറ്റം ബ്രില്യന്റായ കാസ്റ്റിങ്, നല്ല മേക്കിങ്...
‘Delayed justice is Denied Justice’ എന്നാണ്. അസാധാരണമായ കാലവിളംബം നിയമ നടപടികളിൽ ഇന്ന് നിലനിൽക്കുന്നു എന്നത് നമ്മുടെ രാജ്യത്തെ യാഥാർഥ്യമാണ്. ഞാൻ പാർലമെന്റിൽ ഉന്നയിച്ച ഇത് സംബന്ധത്തിച്ച ചോദ്യത്തിന് രേഖാമൂലം ലഭിച്ച മറുപടി,രാജ്യത്തെ വിവിധ കോടതികളിലായി കോടിക്കണക്കിന് കേസുകൾ തീർപ്പാകാതെ കെട്ടിക്കിടപ്പുണ്ട് എന്നാണ്. കോടതി മുറികളിൽ കുന്നുകൂടി കിടക്കുന്ന ഈ കേസുകെട്ടുകളിൽ പൊടിപിടിച്ചു കിടക്കുന്നത് സാധരണക്കാരായ അത്രയും മനുഷ്യരുടെ ജീവിതമാണ്. അനിശ്ചിതമായ നടപടികൾക്കൊടുവിൽ നീതി നടപ്പിലാക്കപ്പെടുന്നില്ല എന്ന് പറയാൻ മാത്രമേ കഴിയൂ. ഇവിടെ,നിയമ സംവിധാനം തന്നെ ഒരു കുറ്റകൃത്യമായി മാറുന്നു, മനുഷ്യാവകാശ വിരുദ്ധവുമാകുന്നു. ഈ പശ്ചാത്തലത്തിലാണ് സൗദി വെള്ളയ്ക്ക പ്രമേയം കൊണ്ട് ഗംഭീരമാകുന്നത്.
ബ്രില്യന്റ് കാസ്റ്റിങ്. സിനിമ കണ്ടിറങ്ങുന്നവർക്കൊപ്പം സൗദിയിലെ ഉമ്മയും ഉണ്ടാകും. വല്ലാതെ ഹൃദയത്തിലുടക്കി നിൽക്കും ആ ഉമ്മ. സിനിമ കണ്ടത് രാത്രി വൈകിയായിരുന്നു.. പുലർച്ചെ തരുൺ മൂർത്തിയെ വിളിച്ചു.ആദ്യം തിരക്കിയത് ആ ഉമ്മ ആരെന്നായിരുന്നു. ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുകയാണ് ആ "ഉമ്മ", അതും അവരുടെ എൺപത്തിയഞ്ചാം വയസ്സിൽ!!.പേര് ദേവകി വർമ്മ!! ദേവകി വർമ്മയെന്ന ആ അതുല്യ പ്രതിഭയെ ഞാൻ വിളിച്ചു, നേരിട്ട് അഭിനന്ദനം അറിയിച്ചു, തരുൺ മൂർത്തി യാദൃശ്ചികമായി കണ്ട ഒരു വാട്സാപ്പ് സ്റ്റാറ്റസിൽ നിന്നാണ് ദേവകീ വർമ്മയിലേയ്ക്ക് ഈ കഥാപാത്രം എത്തുന്നത്.
ദേവകി വർമ്മയെന്നോട് പറഞ്ഞ കൗതുകകരമായ ഒരു കാര്യം, അവർ കാര്യമായി സിനിമ പോലും കാണാറില്ലാ എന്നാണ്!!. സിനിമയുടെ എല്ലാമെല്ലാമായ ഒരു കഥാപാത്രത്തെ, സിനിമയിൽ കാണാത്ത, സിനിമ പോലും അധികം കാണാത്ത, ഒരു എൺപത്തിയഞ്ചുകാരിയെ ഏൽപ്പിക്കാൻ തരുണിന് സാധിച്ചത് അയാളിലെ ബ്രില്യൻസ് കൊണ്ടാണ്. അത് അദ്ദേഹത്തിന്റെ വലിയ ആത്മവിശ്വാസമാണ്. നല്ല പ്രതിഭകളിൽ മാത്രം കാണുന്ന ആത്മവിശ്വാസം. പിന്നെ ഇത്തരം ഒരു പരീക്ഷണത്തിന് തരുണിന് സ്വാതന്ത്ര്യം കൊടുത്ത നിർമ്മാതാവ് സന്ദീപ്‌സേനനും അഭിനന്ദനം അർഹിക്കുന്നു.
സിനിമയിലെ വന്നുപോകുന്ന ഒരു ചെറിയ കഥാപാത്രത്തിന്റെ കാസ്റ്റിംഗിൽ പോലും സംവിധായകന്റെ ഈ ബ്രില്യൻസ് നമുക്ക് കാണാനാകും. ഗംഭീരമായ ഈ കാസ്റ്റിങ് ടാലന്റാണ് സൗദി വെള്ളയ്ക്കയുടെ പ്രധാന വിജയം. തരുണിന്റെ "ഓപ്പറേഷൻ ജാവയിലെ"ഒരു സീനിൽമാത്രം വന്നുപോകുന്ന ഒരു കഥാപാത്രം ഇപ്പോഴും പ്രേക്ഷകരെ പിന്തുടരുന്നുണ്ട്.."അഖിലേഷേട്ടൻ".ഷാർപ്പായ കാസ്റ്റിങ് ടാലന്റ് തരുണിന്റെ നല്ല പ്രത്യേകതകളിൽ ഒന്നാണ്. കൂടുതൽ എഴുതുന്നില്ല, ഒറ്റവാക്കിൽ പറഞ്ഞാൽ, നന്മയുള്ള നല്ല സിനിമയാണ് "സൗദി വെള്ളയ്ക്ക".
തരുണിൽ നിന്നും ഇനിയും ഒരുപാട് നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു.