തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ നടക്കുന്ന യുഡിഎഫ് സമര വേദിയിലെത്തി ശശി തരൂര്‍. മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ചിലര്‍ അത് മറന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. മേയർ പാർട്ടി പ്രതിനിധിയായി പ്രവർത്തിക്കുകയാണെന്നും എല്ലാവരെയും ചതിച്ചുവെന്നും ശശി തരൂർ കുറ്റപ്പെടുത്തി.
പ്രതിഷേധക്കാരെ ക്രൂരമായി പോലീസ് നേരിടുകയാണെന്നും നാല് കെഎസ്‍യുക്കാരും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും ജയിലിലായെന്നും തരൂര്‍ പറഞ്ഞു. 'മഹിളാ കോൺഗ്രസുകാർ ആശുപത്രിയിലാണ്. ഇതോന്നും ഒരിക്കലും ക്ഷമിക്കാൻ സാധിക്കില്ല. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന മേയറായി ആര്യാ രാജേന്ദ്രൻ മാറി. ഇങ്ങനെയല്ല ജനാധിപത്യം വേണ്ടതെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സംസ്ഥാന കോൺഗ്രസിലെ ചേരി തിരിവിനും ശീതപ്പോരുകൾക്കുമിടെയാണ് തരൂരിന്‍റെ തിരുവനന്തപുരം സന്ദര്‍ശനം. വിഭാഗീയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന വി ഡി സതീശന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ശശി തരൂർ മുന്നോട്ട് നീങ്ങുന്നത്. തരൂര്‍ സിപിഎമ്മിനെ വിമര്‍ശിക്കുകയോ സര്‍ക്കാറിനെതിരെയുള്ള ചെറുതും വലുതുമായ സമരങ്ങളെ അനുകൂലിക്കുകയോ വിവാദ വിഷയങ്ങളില്‍ കൂടെ നില്‍ക്കുകയോ ചെയ്യാത്ത ആളാണെന്ന് പ്രതിപക്ഷ നേതാവുതന്നെ പരോക്ഷമായി പറഞ്ഞിരുന്നു. മലബാര്‍ സന്ദര്‍ശനത്തിന് പിന്നാലെ മറ്റു ജില്ലകളിലും സമാനമായ രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഇപ്പോള്‍ തരൂരിന്‍റെ നീക്കം. അടുത്ത മാസം മൂന്നിന് കോട്ടയത്തും നാലിന് പത്തനംതിട്ടയിലും അദ്ദേഹം വിവിധ പരിപാടികളില്‍ പങ്കെടുക്കും.