തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ വിലക്കിയതിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് കെ മുരളിധരന്‍ എം പി. ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി സ്ഥാനമോഹികളാണെന്നും മുരളിധരന്‍ പറഞ്ഞു. നടന്നത് എന്താണെന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ പാര്‍ട്ടി കാര്യമായതിനാല്‍ പുറത്തുപറയുന്നില്ലെന്നും കെ മുരളിധരന്‍ കൂട്ടിച്ചേര്‍ത്തു. ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ചില മാധ്യമങ്ങള്‍ അവതരിപ്പിച്ചു. ഇതിനുപിന്നാലെയാണ് ശശി തരൂരിന് അപ്രതീക്ഷിത വിലക്ക് ലഭിച്ചത്. ഈ വിഷയത്തില്‍ ഷാഫി പറമ്പില്‍ എം എല്‍ എ നിരപരാധിയാണ്. ഔദ്യോഗിമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഡി സി സി പ്രസിഡന്‍റ് കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും കെ മുരളിധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തരൂരിനെ വിലക്കേണ്ട സാഹചര്യം നിലവില്ല. അദ്ദേഹം കേരളം സന്ദര്‍ശിക്കുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും. അന്വേഷണം നടത്തേണ്ടത് അറിയാത്ത കാര്യം കണ്ടെത്താനാണ്. ഇവിടെ നടന്നത് എല്ലാവർക്കും അറിയാം. അതിനാലാണ് അന്വേഷണം വേണമെന്ന അഭിപ്രായമില്ലാത്തത്. ശശി തരൂരിനെ വിലക്കിയതിനുപിന്നാലെ അദ്ദേഹത്തിന്‍റെ പര്യടനത്തിന് മികച്ച രീതിയില്‍ മാധ്യമ ശ്രദ്ധ നേടിയെടുക്കാനായി. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ച ഈ നയം പാര്‍ട്ടിക്ക് ഗുണകരമാകില്ല. പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചവർ ആരെന്ന് അറിയാം. എം.കെ. രാഘവനും അറിയുമെന്നാണ് കരുതുന്നത്. കെ.പി.സി.സി അധ്യക്ഷന്റെ നിലപാടാണ് അന്തിമമമെന്നും കെ മുരളിധരന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും" എന്ന സംവാദ പരിപാടിയിൽ നിന്നും പാര്‍ട്ടി നേതൃത്വം ഡോ. ശശി തരൂർ എംപിയെ തടഞ്ഞു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകാരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യൂത്ത് കോൺഗ്രസ് എന്നത് സമര പാരമ്പര്യം പേറുന്ന ജനാധിപത്യ സംഘടനയാണ്. പലപ്പോഴും മാതൃസംഘടനയെ തിരുത്തിയും, കലഹിച്ചും ചരിത്രത്തിൽ ഇടംപിടിച്ച യൂത്ത് കോൺഗ്രസ്സിനെ ഇത്തരത്തിൽ ഒരു പരിപാടിയിൽ നിന്ന് വിലക്കാൻ കെപിസിസി ശ്രമിക്കില്ല. തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സമുന്നതനായ നേതാവാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് കേരളത്തിൽ എവിടെയും രാഷ്ട്രീയ പരിപാടികൾ നൽകാൻ കെപിസിസി നേതൃത്വം പൂർണ്ണമനസ്സോടെ തയ്യാറാണ്. രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ പ്രിയപ്പെട്ട കോൺഗ്രസ്സ് പ്രവർത്തകർ അവജ്ഞയോടെ തള്ളിക്കളയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പാർട്ടിയിലെ അപ്രഖ്യാപിത വിലക്കിനിടയിലും ശശി തരൂർ എംപിയുടെ മലബാർ പര്യടനം തുടരുകയാണ്. മാഹിയിൽ ഉൾപ്പെടെ വിവിധ പരിപാടികളിൽ ഇന്ന് അദ്ദേഹം പങ്കെടുക്കുന്നുണ്ട്.