മുംബൈ: ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനും എം എല്‍ എയുമായ ആദിത്യ താക്കറെ. ഭാരത് ജോഡോ യാത്ര രാഷ്ട്രീയത്തിനെക്കാള്‍ അപ്പുറം ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കാനുള്ളതാണെന്ന് ആദിത്യ താക്കറെ പറഞ്ഞു. ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ഇത്തരമൊരു യാത്ര അനിവാര്യമായിരുന്നുവെന്നും രാഹുല്‍ ഗാന്ധിക്ക് മാത്രമേ ഭാരത് ജോഡോ യാത്ര നയിക്കാന്‍ സാധിക്കുകയുള്ളുവെന്നും ആദിത്യ താക്കറെ കൂട്ടിച്ചേര്‍ത്തു. ഭാരത് ജോഡോ യാത്ര ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടി നടത്തുന്ന യാത്രയാണെന്നും ആദിത്യ താക്കറെ മാധ്യമങ്ങളോട് പറഞ്ഞു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിത്യ താക്കറെയ്ക്കൊപ്പം ശിവസേന നേതാക്കളായ അംബദാസ് ദൻവെ, മുൻ എംഎൽഎ സച്ചിൻ അഹിർ എന്നിവരും യാത്രയിൽ പങ്കുചേർന്നു. എൻസിപി നേതാവ് സുപ്രിയ സുലെ കഴിഞ്ഞ ദിവസം യാത്രയിൽ പങ്കെടുത്തിരുന്നു. ശരദ് പവാർ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അനാരോഗ്യം മൂലം പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദ്ധവ് താക്കറെയും യാത്രയിൽ പങ്കുചേരുമെന്ന് സൂചനയുണ്ട്.
അതേസമയം, ഭാരത് ജോഡോ യാത്ര 65-ാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയില്‍ പ്രവേശിച്ചത്. 15 ദിവസമാണ് യാത്ര മഹാരാഷ്ട്രയില്‍ പര്യടനം നടത്തുക. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ 15 അസംബ്ലി മണ്ഡലങ്ങളിലൂടെയും 6 പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെയുമാണ് യാത്ര കടന്നുപോവുക. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലേക്ക് പ്രവേശിച്ചത്.
സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര കശ്മീരിലാണ് അവസാനിക്കുക. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന യാത്രയ്ക്ക് രാജ്യത്തുടനീളമുളള രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും സാമൂഹ്യ സംഘടനകളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. മഹാരാഷ്ട്രയില്‍ എന്‍സിപിയും ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും യാത്രയുടെ ഭാഗമാവാന്‍ തീരുമാനിച്ചത് ഭാരത് ജോഡോ യാത്രയുടെ രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.