തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പദവി മറന്ന് വി സി പെരുമാറുന്നത് പാര്‍ട്ടി കേഡറെപ്പോലെയാണ്. മൂന്നുവര്‍ഷത്തിനുള്ളില്‍ നടന്നിട്ടുള്ള എല്ലാ ബന്ധു നിയമനങ്ങളും അന്വേഷിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സർവകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയ സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും ഗവർണർ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ഇടപെടലിൽ രാഷ്ട്രീയക്കാരുടെ സ്വന്തക്കാരെ സർവകലാശാലയിൽ തിരുകിക്കയറ്റി. താൻ ചാൻസലർ ആയിരിക്കെ അതനുവദിക്കില്ല. യോഗ്യതയുള്ളവരെ തഴഞ്ഞു കൊണ്ട്, വേണ്ടപ്പെട്ടവരുടെ നിയമനം നടത്തുന്ന നടപടി അപമാനകരമാണെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമനങ്ങളിലെ ക്രമക്കേടുകള്‍ വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രിയ വര്‍ഗീസിന് വേണ്ടത്ര യോഗ്യതയില്ല. യോഗ്യതയുള്ളവരെ മാറ്റി നിര്‍ത്തിക്കൊണ്ട് യോഗ്യത കുറഞ്ഞവരെ നിയമിക്കാന്‍ സാധിക്കില്ല. സര്‍വ്വകലാശാലക്ക് തനിക്കെതിരെ പ്രമേയം കൊണ്ടുവരാമെന്നും താന്‍ തന്‍റെ ഡ്യൂട്ടിയാണ് ചെയ്യുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള സർവ്വകലാശാലയിൽ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമപരമായാണ്. തനിക്ക് അനുയോജ്യരെന്ന് തോന്നുന്നവരെ ഉള്‍പ്പെടുത്തും. തന്റെ അധികാരപരിതിയില്‍ ഇടപെടരുതെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു. അതേസമയം, കേരള സർവ്വകലാശാലയിൽ ഇന്ന് ചേരുന്ന സെനറ്റ് യോഗത്തിൽ ഗവർണർക്ക് എതിരെ പ്രമേയം കൊണ്ടുവന്നേക്കും എന്നാണ് സൂചന.