കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ 11,15,17 പ്രതികളായ പ്രദീപ്, എ.സുരേന്ദ്രൻ, റെജി വർഗീസ് എന്നിവരുടെ ഹര്‍ജിയാണ് സിബിഐ കോടതി തള്ളിയത്. പ്രതികള്‍ക്ക് പ്രാദേശിക ബന്ധങ്ങളുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം നല്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി . കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘംചേരൽ, മാരകായുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2019-ലാണ് പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നീ യുവാക്കളെ വാഹനങ്ങളിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഫെബ്രുവരി 21-ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി അന്വേഷണം സിബി ഐക്ക് വിട്ടു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലും സുപ്രീംകോടതിയിലും അപ്പീല്‍ നല്‍കി. കേസിലെ പ്രതികള്‍ക്കായി നിയമപോരാട്ടം നടത്താന്‍ സര്‍ക്കാര്‍ 90 ലക്ഷം രൂപ ചിലവഴിച്ചെന്ന വാര്‍ത്ത സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങളുയര്‍ന്നുവരാന്‍ കാരണമായിരുന്നു. 2020 ഡിസംബറില്‍ സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തളളി. സി ബി ഐ അന്വേഷണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.