തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ കാന്തപുരം വിഭാഗം വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ശനിയാഴ്ച സെക്രട്ടറിയേറ്റിലും കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്നും കാന്തപുരം വിഭാഗം അറിയിച്ചു. ഇന്നലെ വൈകുന്നേരം ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് ശക്തമായ പ്രതിഷേധം ആരംഭിക്കാന്‍ തീരുമാനമായത്. കാന്തപുരം വിഭാഗത്തിന്‍റെ മുഖപത്രമായ സിറാജിലെ മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ച് കൊല്ലപ്പെട്ടത്. കൊലപാതക കേസില്‍ വിചാരണ നേരിടുന്നൊരാളെ ജില്ലയുടെ ഉന്നത പദവിയിലേക്ക് നിയമിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നുമാണ് കാന്തപുരം വിഭാഗം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് കാന്തപുരം വിഭാഗം പരസ്യമായി സർക്കാരിനെതിരെ രംഗത്ത് വരുന്നത്.
മദ്യപിച്ച് വാഹനം ഓടിച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ ബഷീറിനെ കൊലപ്പെടുത്തിയത്. നിയമവശങ്ങള്‍ എല്ലാം വ്യക്തമായി അറിയുന്ന ഒരാളാണ് ശ്രീറാം വെങ്കിട്ടരാമന്‍. അദ്ദേഹം കുറ്റകൃത്യത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. സര്‍വീസ് ചട്ടങ്ങളുടെ പേരില്‍ പ്രതിക്ക് ഉന്നത വിധിന്യായാധികാരമുള്ള സ്ഥാനങ്ങള്‍ നല്‍കുന്നത് പൊതു സമൂഹത്തിന് നേരെ കാണിക്കുന്ന ധിക്കാരമാണെന്നും മുഖ്യമന്ത്രി ഉത്തരവ് പിന്‍വലിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കാന്തപുരം വിഭാഗം ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ 1.30 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമിത വേഗത്തിലെത്തിയ കാര്‍ കെ എം ബഷീറിനെ ഇടിച്ചിട്ടശേഷം പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫിസിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. 100 കിലോമീറ്ററിലേറെ വേഗത്തില്‍ സഞ്ചരിച്ച കാറിടിച്ചാണ് അപകടം സംഭവിച്ചതെന്നും അമിത വേഗമാണ് അപകട കാരണമെന്നും കണ്ടെത്തിയിരുന്നു. മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവു നശിപ്പിക്കലും ഉള്‍പ്പടെ ചുമത്തി കഴിഞ്ഞ ഫെബ്രുവരിയില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.