തന്‍റെ പത്ത് സിനിമകള്‍ ഹിറ്റായി നില്‍ക്കുമ്പോഴാണ് തന്നെ തകര്‍ക്കുന്നതെന്ന് നടന്‍ ബാബു ആന്‍റണി. 'പതിനൊന്നാമാതായി 'അറേബ്യ' എന്ന പടം റിലീസായി. അറേബ്യ കഴിഞ്ഞാല്‍ ബാബു ആന്റണിയെ പിടിച്ചാല്‍ കിട്ടില്ലെന്ന് നാനാ വാരികവരെ എഴുതി. മുപ്പതു ലക്ഷം മുടക്കിയ സിനിമ എണ്‍പതു ലക്ഷം കളക്ട് ചെയ്ത് പ്രദര്‍ശനം തുടരുന്നതിനിടയിലാണ് സിനിമ വന്‍ പരാജയമാണെന്ന പ്രചാരണം ഉണ്ടായത്. അതോടെ തകര്‍ന്നത് ഞാനാണ്' എന്ന് ബാബു ആന്‍റണി പറഞ്ഞു. 'മാധ്യമത്തി'നു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആരൊക്കെയാണ് അതിന്റെ പിന്നില്‍ എന്ന് എനിക്ക് അറിയില്ല. എന്റെ പത്ത്-ഇരുപത് സിനിമകള്‍ കാന്‍സല്‍ ആയിപ്പോയി. അങ്ങനെ ഞാന്‍ അമേരിക്കയില്‍ പോയി. കല്യാണം കഴിച്ച് അവിടെ ജീവിതം തുടങ്ങി. ഇടക്കു വന്നു തമിഴ്, തെലുഗു സിനിമകള്‍ ചെയ്യും. ഇവിടെ കണ്ണടച്ചാല്‍ ശവമടക്ക് നടത്തുന്ന ആള്ക്കാര് ആണ്. ഇടക്ക് ഞാന്‍ തിരിച്ചുവന്ന് ഇടുക്കി ഗോള്‍ഡ്, ഗ്രാൻഡ് മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ ചെയ്തു. എന്നാല്‍ എല്ലാം പോസിറ്റിവ് ആയി കാണുന്ന ആളാണ് ഞാന്‍' എന്നും ബാബു ആന്‍റണി പറഞ്ഞു.
ഒരു കാലത്ത് മലയാളത്തിലെ ആക്ഷൻ കിംഗായിരുന്നു ബാബു ആന്റണി. മുടി നീടി വളര്‍ത്തിയ ബാബു ആന്റണി അക്കാലത്തെ യുവാക്കളുടെ ഹരമായിരുന്നു. ഇപ്പോഴിതാ അതേ ലുക്കില്‍ ബാബു ആന്റണി വീണ്ടുമെത്തുകയാണ്. 'പവര്‍ സ്റ്റാര്‍' എന്ന ചിത്രത്തിലാണ് പഴയ ലുക്ക് അനുസ്‍മരിപ്പിക്കുന്ന വേഷത്തില്‍ ബാബു ആന്റണി എത്തുന്നത്. പ്രമുഖ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ കൂടിയാണിത്. ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്‍റെ സ്റ്റില്‍ പങ്കുവെച്ചുകൊണ്ട് 'തൊണ്ണൂറുകളിലെ സ്റ്റൈല്‍ 2022ല്‍' എന്നാണ് ബാബു ആന്‍റണി കുറിച്ചത്.