കൊച്ചി: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുർഗാവാഹിനി പ്രവർത്തകർ വാളുകളേന്തി നടത്തിയ പ്രകടനത്തിൽ പ്രതികരണവുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. കുട്ടികളുടെ കയ്യിൽ വാളുകൾക്കുപകരം പുസ്തകം വച്ചുകൊടുക്കണമെന്നും പ്രതികാരത്തിനും വിദ്വേഷത്തിനും പകരം സമാധാനവും സാഹോദര്യവും സഹിഷ്ണുതയും പറഞ്ഞുകൊടുക്കണം എന്നുമാണ് ഹരീഷ് ശിവരാമകൃഷ്ണൻ പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'പിള്ളേരുടെ കയ്യിൽ വാൾ അല്ല, പുസ്തകം വെച്ച് കൊടുക്കേടോ. പകയും, പ്രതികാരവും വിദ്വേഷവും അല്ല, സമാധാനവും സാഹോദര്യവും സഹിഷ്ണുതയും ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാൻ പറഞ്ഞു കൊടുക്കെടോ...'- എന്നാണ് ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നെയ്യാറ്റിന്‍കര കീഴാറൂരിലാണ് തീവ്ര ഹിന്ദുത്വ സംഘടനയായ വിഎച്ച്പിയുടെ വനിതാ വിഭാഗം വാളുകളേന്തി റാലി നടത്തിയത്. മെയ് 22-നായിരുന്നു സംഭവം. കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ആയുധപരിശീലന ക്യാംപിനുശേഷമായിരുന്നു റോഡിലൂടെ ആയുധമേന്തിയുളള പ്രകടനം.
സംഘപരിവാര്‍ സംഘടനകള്‍ക്ക് കേരളത്തില്‍ യഥേഷ്ടം ആയുധ പരിശീലനം നടത്താനും വിദ്വേഷ പ്രചാരണവുമായി തെരുവിലിറങ്ങാനും കഴിയുന്ന സ്ഥിതിയാണ് ഉളളതെന്ന് ടി എൻ പ്രതാപനെപ്പോലുളള ചുരുക്കം ചില പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിലും അതിനെതിരെ കാര്യമായ പ്രതിഷേധങ്ങളൊന്നും നടക്കുന്നില്ല. ഹിന്ദുത്വത്തെ നോര്‍മ്മലൈസ് ചെയ്ത് കാണുന്ന പൊതുബോധമാണ് അതിനുകാരണമെന്ന് ജെ ദേവികയെപ്പോലുളള സാമൂഹിക വിമര്‍ശകര്‍ വിലയിരുത്തുന്നു.