തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ വെളിപ്പെടുത്തലുമായി മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. തൃശ്ശൂർ കളക്ടറായിരിക്കെ വ്യാജ മദ്യ നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന്‍റെ പേരിൽ ഇ കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശി ഇടപെട്ട് സ്ഥലം മാറ്റി. വയനാട് കളക്ടറായിരിക്കെ തന്നെ സസ്പെന്‍ഡ് ചെയ്തതിന് പിന്നിലും പി ശശിയാണെന്നും അദ്ദേഹം ആരോപിച്ചു. 'തോല്‍ക്കില്ല ഞാന്‍' എന്ന തന്‍റെ ആത്മകഥയിലാണ് ശശിക്കെതിരെ ടിക്കാറാം മീണ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇടത് വലത് സര്‍ക്കാരുടെ കാലഘട്ടത്തില്‍ നേരിട്ട ദുരനുഭവങ്ങളും രാഷ്രീയ സമ്മര്‍ദ്ദവുമാണ് ആത്മകഥയിലൂടെ ടിക്കാറാം മീണ പറയുന്നത്. ശശിക്കെതിരെയാണ് ഒന്നാം ഭാഗത്തില്‍ കൂടുതല്‍ വിമര്‍ശനമെങ്കിലും യു ഡി എഫ് മന്ത്രിയായിരുന്ന ടി എച്ച് മുസ്തഫക്കെതിരെയും ആത്മകഥയില്‍ ആരോപണമുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലഘട്ടത്തില്‍ സിവില്‍ സപ്ലൈഡ് ഡയറക്ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തുകൊണ്ടുവന്നതിന് അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറിയെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ജോലിയുടെ ഭാഗമായി രാഷ്ട്രീയ മുതലെടുപ്പിന് നിന്ന് കൊടുത്തിട്ടില്ല. അതുകൊണ്ട് തന്നെ മാസങ്ങളോളം പദവിയും ശമ്പളവും നഷ്ടമായി. ടി എച്ച് മുസ്തഫ തന്‍റെ സര്‍വീസിനെക്കുറിച്ച് മോശം കമന്‍റാണെഴുതിയത്. ഇത് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി എ കെ ആന്‍റണിക്ക് പരാതി നല്‍കുകയും നേരില്‍ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ വിഷയത്തില്‍ തനിക്ക് അനുകൂലമായ നടപടിയൊന്നുമുണ്ടായില്ലെന്നും ടിക്കാറാം മീണ പറയുന്നു. മെയ് രണ്ടിനാണ് പുസ്തകം പ്രകാശനം ചെയ്യുക. മാധ്യമപ്രവർത്തകൻ എം.കെ.രാംദാസിനൊപ്പം ചേർന്നാണ് ടിക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്.