ഡൽഹി: തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരില്ല. പാർട്ടിയിൽ ചേരണമെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആവശ്യം അദ്ദേഹം നിരാകരിച്ചു. കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് തെരഞ്ഞെടുപ്പിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള കോൺഗ്രസ് ഉന്നതാധികാരസമിതിയുടെ നിർദേശം ഞാൻ വിനയപൂർവം നിരസിക്കുന്നു. എന്‍റെ എളിയ അഭിപ്രായത്തിൽ, എന്നേക്കാൾ പാർട്ടിക്ക് ഇന്ന് ആവശ്യം കൂട്ടായ നേതൃത്വവും ഒരുമയുമാണ്. പാർട്ടിയിൽ ആഴത്തിൽ വേരോടിയ പ്രശ്നങ്ങൾ വിപ്ലവകരമായ മാറ്റങ്ങളിലൂടെ തിരുത്തേണ്ടതുണ്ട് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
പാര്‍ട്ടിയുടെ ആവശ്യം പ്രശാന്ത് കിഷോർ തള്ളിയ വിവരം കോൺഗ്രസ് വക്താവും എഐസിസി ജനറൽ സെക്രട്ടറിയുമായ രൺദീപ് സിങ് സുർജേവാലയാണ് ആദ്യം അറിയിച്ചത്. തൊട്ടുപിറകെ കിഷോറും സംഗതി സ്ഥിരീകരിക്കുകയായിരുന്നു. പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്കു മേലുള്ള ചര്‍ച്ചയ്ക്കു പിന്നാലെ കോണ്‍ഗ്രസ് പ്രസിഡന്റ് 'എംപവേഡ് ആക്ഷന്‍ ഗ്രൂപ്പ് 2024' (ഇഎജി-24) എന്ന സംവിധാനം രൂപവത്കരിക്കുകയും പ്രശാന്തിനോട് അതിന്‍റെ ചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കായി പ്രശാന്ത് കിഷോറിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്നാണ് സൂചന.
പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസില്‍ ചേരാന്‍ താല്പര്യമുണ്ടായിരുന്നു. പ്രിയങ്കാ ഗാന്ധി, എ. കെ. ആന്‍റണി തുടങ്ങിയ നേതാക്കള്‍ക്ക് അതിനോട് താല്‍പര്യവും ഉണ്ടായിരുന്നു. എന്നാല്‍, സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ അനുവാദം വേണമെന്ന അദ്ദേഹത്തിന്‍റെ നിലപാടാണ് തടസ്സമായത്. അഭിപ്രായ ഐക്യമില്ലാതെ കോണ്‍ഗ്രസുമായുള്ള ചർച്ച നീളുന്നതിനിടയിലും പല സംസ്ഥാനങ്ങളിൽ പല പാർട്ടികളുമായി കൈകോർക്കുന്ന പ്രശാന്തിന്‍റെ സമീപനവും നേതാക്കള്‍ക്ക് ദഹിച്ചില്ല. കോണ്‍ഗ്രസുമായുള്ള ചര്‍ച്ച നടക്കുമ്പോള്‍തന്നെ വിവിധ സംസ്ഥാനങ്ങളിലുള്ള കോണ്‍ഗ്രസിന്‍റെ പ്രധാന എതിരാളികളായ പ്രാദേശിക പാര്‍ട്ടികളുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൂടാതെ, മുതിർന്ന നേതാക്കളുടെ അതൃപ്തിയും പ്രശാന്ത് കിഷോറിന്‍റെ കോണ്‍ഗ്രസ് പ്രവേശനത്തിന് തടസ്സമായി. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ പ്രശാന്ത് കിഷോർ നല്കിയ നിർദ്ദേശങ്ങളിൽ പുതുമയില്ലെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ് കിഷോർ പറയുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു. ഗുലാംനബി ആസാദിന്‍റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിലെ നേതാക്കൾക്കും പ്രശാന്ത് കിഷോറിനെ കൊണ്ടുവരുന്നതിനോട് യോജിപ്പില്ലായിരുന്നു എന്നാണ് സൂചന. യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനാണ് ഈ നീക്കമെന്നാണ് ജി ഇരുപത്തിമൂന്ന് നേതാക്കളുടെ വിലയിരുത്തൽ.