പശ്ചിമ ബംഗാളിൽനിന്നുള്ള രാമചന്ദ്ര ഡോം സിപിഎം (CPM) പൊളിറ്റ് ബ്യൂറോയിലേക്ക്. അതോടെ പിബിയിലെത്തുന്ന ആദ്യ ദളിത് അംഗമെന്ന ബഹുമതി അദ്ദേഹത്തിനു സ്വന്തമാകും. ഒരു ദളിതനെ പിബിയിലെത്തിക്കാന്‍ സിപിഎമ്മിന് ഇത്ര സമയമേടുക്കേണ്ടിവന്നത് ചര്‍ച്ചയാവുകയും ചെയ്യും. കേരളത്തിൽ നിന്നുള്ള ഒരംഗമായിരിക്കും ദളിത് പ്രാതിനിധ്യമായി പിബിയിലേക്കെത്തുകയെന്നായിരുന്നു ആദ്യ വിലയിരുത്തൽ. കെ രാധാകൃഷ്ണൻ, എകെ ബാലൻ എന്നിവർ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ രാമചന്ദ്ര ഡോമിലേക്ക് ധാരണയാകുകയായിരുന്നു. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമായ രാമചന്ദ്ര ഡോം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദളിത് ശോഷൻ മുക്തി മഞ്ച് അദ്ധ്യക്ഷനുമാണ്.
കേരളത്തിൽ നിന്നും കേന്ദ്ര സെക്രട്ടറിയേറ്റ് മുൻ അംഗം എ വിജയരാഘവനും പൊളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എസ് രാമചന്ദ്രൻ പിള്ളയുടെ ഒഴിവിലേക്കാണ് കേരളത്തിൽ നിന്നും കേന്ദ്ര തലത്തിൽ പ്രവർത്തിക്കാൻ വിജയരാഘവൻ എത്തുന്നത്. നിലവിൽ എൽഡിഎഫ് കൺവീനറായ വിജയരാഘവൻ നേരത്ത സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ നിലനിര്‍ത്താനും ധാരണയായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എസ് രാമചന്ദ്രൻ പിള്ള, ഹന്നൻ മൊള്ള, ബിമൻ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പിബി അംഗങ്ങൾ ഇന്നലെ നടന്ന യോഗത്തിൽ ഒഴിയാൻ സന്നദ്ധത അറിയിച്ചു. പ്രായം പരിഗണിച്ച് എസ്ആർപി പിബിയിൽ നിന്നും ഒഴിയുന്നത് അംഗീകരിക്കപ്പെടും. എന്നാൽ സൂര്യകാന്ത് മിശ്ര തുടരണമെന്ന താല്പര്യമാണ് നേതൃത്വം പ്രകടിപ്പിച്ചത്. മന്ത്രിമാരായ പി രാജീവും കെ എൻ ബാലഗോപാലും കേന്ദ്ര കമ്മിറ്റിയിലെത്തി. പി സതീദേവിയും സി എസ് സുജാതയുമാണ് വനിതാ അംഗങ്ങള്‍. വൈകുന്നേരം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. അതോടെ, സിപിഎമ്മിന്‍റെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുകയും ചെയ്യും.