കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും കെ വി തോമസും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഇരുവരും ഇതുവരെ അസൗകര്യം അറിയിച്ചിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ വിവിധ വിഷയങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടക്കുക. ക്ഷണം ലഭിച്ച മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സെമിനാറില്‍ പങ്കെടുക്കാം. അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കുകയും ചെയ്യും. സിപിഎം സെമിനാറുകളിൽ മുൻപ് നിരവധി കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
കെ റെയില്‍ വിരുദ്ധ സമരം കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതാക്കള്‍ പങ്കെടുക്കേണ്ടന്നാണ് കെ പി സി സിയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി ശശി തരൂര്‍, ആര്‍ ചന്ദ്രശേഖര്‍, കെ വി തോമസ് എന്നിവരെ കെ പി സി സി വിലക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സിപിഎം സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ആര്‍ ചന്ദ്രശേഖര്‍ അറിയിക്കുകയും ചെയ്തു. സി പി എം സെമിനാറില്‍ പങ്കെടുത്താല്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആശയങ്ങള്‍ പങ്കുവെക്കുന്നതില്‍ പാര്‍ട്ടിയെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നായിരുന്നു ശശി തരൂര്‍ സ്വീകരിച്ച നിലപാട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാന നേതൃത്വത്തിന്‍റെ എതിര്‍പ്പിനെ മറികടന്ന് സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്താമെന്നായിരുന്നു ശശി തരൂര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ സുധാകരന്‍റെ ഇടപെടല്‍ മൂലം സിപിഎം സമ്മേളനങ്ങളില്‍ പങ്കെടുക്കെണ്ടതില്ലെന്ന് സോണിയ ഗാന്ധി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമാകാന്‍ താത്പര്യമുണ്ടെന്നും ഇതിനായി എ ഐ സി സിയുടെ അനുമതി തേടിയിട്ടുണ്ടെന്നും കെ വി തോമസ് പറഞ്ഞു. എന്നാല്‍, ഇക്കാര്യം ചൂണ്ടിക്കാട്ടി എഐസിസി നേതൃത്വത്തിന് നല്‍കിയ കത്തിന് ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും അന്തിമ തീരുമാനം എന്നും കെ വി തോമസ് പ്രതികരിച്ചു.