തിരുവനന്തപുരം: വികസന വിരോധം സ്വന്തം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനംമുടക്കിയാണ് കേന്ദ്രമന്ത്രി വി. മുരളീധരനെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കഴക്കൂട്ടത്ത് കെ റെയിലിനെതിരെ നടത്തിയ പ്രചരണത്തിൽ വി. മുരളീധരനുണ്ടായ അനുഭവം ഒരു പാഠമായി ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കേരളത്തിന് ഒരു മൊട്ടുസൂചിയുടെ ഗുണം പോലും അദ്ദേഹത്തെക്കൊണ്ട് ഉണ്ടായിട്ടില്ലെന്നും വി ശിവന്‍കുട്ടി തുറന്നടിച്ചു.
സിൽവർലൈൻ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അറിയാൻ വീടുകൾ സന്ദർശിച്ച വി. മുരളീധരനെ സർക്കാർ അനുകൂല മുദ്രാവാക്യം വിളികളോടെയാണ് സിപിഎം വാർഡ് കൗൺസിലറുടെ കുടുംബം സ്വീകരിച്ചത്. തുടർന്ന് വി. മുരളീധരൻ വീട്ടിൽനിന്നു മടങ്ങുകയായിരുന്നു. വരുംനാളുകളില്‍ വീടുകള്‍ കയറിയിറങ്ങി നുണ പ്രചരിപ്പിക്കാനാണ് മുരളീധരന്റെ ശ്രമമെങ്കില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. 'ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്ന രീതിയിലേക്ക് മുരളീധരന്റെ അല്‍പ്പത്തരം മാറുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുഴിയില്‍ ചാടിക്കാനാണ് വി മുരളീധരനും ബിജെപിയും ശ്രമിക്കുന്നത്. നാടിന്റെ വികസന പദ്ധതികളെ തുരങ്കം വെക്കുന്നവരെ ജനം തിരിച്ചറിയും. ഇന്ന് കണ്ടത് അതിന്റെ തുടക്കമാണ്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴക്കൂട്ടം മുതൽ മുരുക്കുംപുഴ വരെ വീട് സന്ദർശനത്തിനായി വന്നതായിരുന്നു കേന്ദ്രമന്ത്രി മുരളീധരനും സംഘവും. "വികസന നായകൻ പിണറായി വിജയൻ ജയ്' എന്ന് വിളിച്ചുകൊണ്ടാണ് ബിജെപി സംഘത്തോട് വീട്ടുകാർ പ്രതികരിച്ചത്. യാത്രയില്‍ രണ്ടാമത്തെ വീട്ടിലെത്തിയപ്പോഴാണ് പിണറായി വിജയന് അനുകൂലമായ മുദ്രവാക്യം വീട്ടുകാര്‍ മുഴക്കിയത്. പദ്ധതിക്കായി അര സെന്റ് ഭൂമിയാണ് നഷ്ടപ്പെടുന്നതെന്നും ഇത് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും കുടുംബം വ്യക്തമാക്കി. അതേസമയം, പദ്ധതിയെ അനുകൂലിച്ച് സംസാരിച്ചത് സിപിഎം വാര്‍ഡ് കൗണ്‍സിലറുടെ കുടുംബമാമെന്ന് വി. മുരളീധരന്‍ പറഞ്ഞു.