രാജസ്ഥാൻ റോയൽസിന്‍റെ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായി മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗ ഇന്ത്യൻ പ്രീമിയർ ലീഗിൽ തിരിച്ചെത്തി. 2008 മുതൽ 2019 വരെ മുംബൈ ഇന്ത്യൻസ് താരമായിരുന്ന മലിംഗ ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരമാണ്. മലിംഗയ്ക്കൊപ്പം രാജസ്ഥാൻ്റെ മുൻ പരിശീലകൻ പാഡി അപ്ടണും പരിശീലക സംഘത്തിലുണ്ട്. ഇക്കാര്യം രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നാല് തവണ കിരീടം നേടിയപ്പോഴും വിജയ ശില്പികളില്‍ ഒരാളായി മലിംഗ ടീമില്‍ ഉണ്ടായിരുന്നു.
ഐ പി എല്ലിലും രാജ്യാന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ച മലിംഗ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായാണ് രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. 'ഐ പി എല്ലിലേക്ക് തിരിച്ചെത്തുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. യുവ കളിക്കാരെ മികച്ച രീതിയില്‍ പ്രോത്സാഹിപ്പിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ ഭാഗമാവുകയെന്നത് അതിലേറെ ആഹ്ളാദകരമാണ്. ഒരുപിടി മികിച്ച ഓര്‍മ്മകളുമായാണ് മുംബൈ ഇന്ത്യന്‍സില്‍ നിന്നും പടിയിറങ്ങിയത്. രാജസ്ഥാന്‍ റോയല്‍സിലും അത്തരത്തില്‍ എന്‍റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു' - മലിംഗ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റന്‍. ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സങ്കക്കാരയാണ് മുഖ്യ പരിശീലകൻ. ഐ പി എല്‍ മത്സരങ്ങള്‍ മാര്‍ച്ച് 26 നാണ് ആരംഭിക്കുക. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുക. 55 മത്സരങ്ങൾ മുംബൈയിലും 15 മത്സരങ്ങൾ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടിൽ സ്റ്റേഡിയത്തില്‍ 20 മത്സരങ്ങളും ബ്രാബോണിലും പൂനെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും 15 മത്സരങ്ങൾ വീതവുമാണ് നടക്കുക. പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. മെയ് 29നാണ് ഫൈനൽ മത്സരം നടക്കുക.