പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസിന് മികച്ച അടിത്തറയുള്ള സംസ്ഥാനങ്ങളിലൊന്നായിരുന്നു പഞ്ചാബ്. ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പുള്ള സംസ്ഥാനം. എന്നാല്‍ പഞ്ചാബിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഇത്തവണ കോണ്‍ഗ്രസിന് പഞ്ചാബില്‍ വലിയ തിരിച്ചടി നല്‍കുമെന്ന് നേരത്തേതന്നെ പ്രവചിക്കപ്പെട്ടിരുന്നു. കടുത്ത ബിജെപി വിരുദ്ധ തരംഗം നിലനില്‍ക്കുന്ന പഞ്ചാബില്‍ ആംആദ്മി പാർട്ടിയാണ് (എഎപി) തരംഗം സൃഷ്ടിച്ചത്.
2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 അംഗ നിയമസഭയില്‍ 77 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയിരുന്നു. എന്നാലിന്ന് ആകെയുള്ള 117 സീറ്റുകളിലേയും ഫലസൂചനകൾ പുറത്തുവരുമ്പോൾ 89 സീറ്റിലും എഎപി മുന്നേറുകയാണ്. പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഈ തിരിച്ചടിക്ക് കാരണമെന്ന വിലയിരുത്തലുകള്‍ വന്നുകഴിഞ്ഞു. വളരെയധികം ജനസമ്മതിയുള്ള നേതാവായ അമരീന്ദര്‍ സിങിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ സാധിക്കാത്തത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിന്റെയും ദേശീയ നേതൃത്വത്തിന്റെയും വന്‍ പരാജയമാണെന്നാണ് ഈ ജനവിധി സൂചിപ്പിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാഷ്ട്രീയത്തിലെ പല വമ്പൻമാർക്കും കാലിടറി. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി രംഗത്തെത്തിയ ചരൺജിത് സിങ് ഛന്നി മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും പിന്നിലാണ്. കോൺഗ്രസുമായി പിണങ്ങി ബിജെപി പാളയത്തിൽ ചേക്കേറിയ അമരീന്ദർ സിങ് പട്യാലയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഭഗ്‌വന്ത് സിങ് മാനാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി.