മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെ ഒഴിവുവന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്‍റെ അധ്യക്ഷ പദവി സഹോദരന്‍ സെയ്ദ് സാദിഖലി ശിഹാബ് തങ്ങള്‍ ഏറ്റടുക്കും. നേരത്തെ അന്തരിച്ച പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ മകന്‍ മുനവര്‍ അലി സിഹാബ് തങ്ങള്‍ മലപ്പുറം ജില്ലാ ലീഗിന്റെ അധ്യക്ഷനാകും. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തും.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളുടെ നാലാമത്തെ മകനാണ് സാദിഖലി ശിഹാബ് തങ്ങള്‍. 1975 ല്‍ പൂക്കോയ തങ്ങളുടെ നിര്യാണത്തോടെ മൂത്ത സഹോദരന്‍ പാണക്കാട് സെയ്ദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അധ്യക്ഷ പദവിയില്‍ എത്തുകയായിരുന്നു. 2009 ല്‍ അദ്ദേഹത്തിന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ വിയോഗത്തോടെ കുടുംബപരമായി കൈമാറിവരുന്ന ലീഗിന്‍റെ അധ്യക്ഷ പദവിയാണ് സാദിഖലി തങ്ങളെ തേടിയെത്തുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തിലുണ്ടായിരുന്ന മൂത്ത സഹോദരന്‍ ഉമറലി ശിഹാബ് തങ്ങള്‍ നേരത്തെ മരണപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അര്‍ബുദ ബാധയെ തുടര്‍ന്ന് അങ്കമാലിയില്‍ അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം പാണക്കാട് ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍ ഖബറടക്കി. ഇന്നലെ വൈകീട്ട് മലപ്പുറം ടൌണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചത്തിനുശേഷം ഇന്ന് രാവിലെ രാവിലെ 9 മണിക്ക് ഖബറടക്കം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിയന്ത്രണാതീതമായ ജനതിരക്ക് മൂലം വെളുപ്പിന് 2.30 ന് തന്നെ ഖബറടക്കുകയായിരുന്നു. ''അടിയന്തിര സാഹചര്യത്തില്‍ ഖബറടക്കം നേരത്തെ നടത്തേണ്ടിവരികയാണ് ഉണ്ടായത്. ഈ സാഹചര്യം എല്ലാവരും മനസിലാക്കുമെന്നാണ് കരുതുന്നത്. കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്. അവര്‍ക്കൊക്കെ ഖബറടക്കിയ സ്ഥലത്ത് പോയി പ്രാർഥിക്കാം"- ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരന്‍ അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു.