ഡല്‍ഹി: ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യസുരക്ഷയുടെ ഭാഗമായാണ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ബ്യൂട്ടി ക്യാമറ, സ്വീറ്റ് സെൽഫി എച്ച് ഡി, ബ്യൂട്ടി ക്യാമറ - സെൽഫി ക്യാമറ, ഇക്വലൈസർ & ബാസ് ബൂസ്റ്റർ, ക്യാം കാർഡ് ഫോർ സേൽസ് ഫോഴ്സ്, ഐസൊലാൻഡ് 2 ആഷസ് ഓഫ് ടൈം ലൈറ്റ്, വിവ വീഡിയോ എഡിറ്റർ, ടെൻസൻ്റ് എക്സ്റിവർ, ഓൺമയോജി ചെസ്, ഓൺമയോജി അറീന, ആപ്പ് ലോക്ക്, ഡ്യൂവൽ സ്പേസ് ലൈറ്റ് എന്നീ ആപ്പുകളാണ് പുതുതായി നിരോധിക്കുന്നത്.
2020 ജൂണിൽ 59 ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കിഴക്കന്‍ ലഡാക്കില്‍ നടന്ന ഇന്ത്യ - ചൈനീസ് സംഘര്‍ഷത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പരിരക്ഷിക്കുന്നതിനായി നമ്മള്‍ ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചുവെന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. നിരോധിച്ച ചൈനീസ് ആപ്പായ ടിക് ടോക്കിന്റെ ലോകമെമ്പാടുമുള്ള രണ്ട് ബില്യണ്‍ ഡൗണ്‍ലോഡുകളില്‍ 30 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു. നേരത്തെ നിരോധിക്കപ്പെട്ടിട്ടും പുതിയ രൂപത്തിൽ തിരിച്ചെത്തിയ ആപ്പുകളാണ് ഇപ്പോൾ നിരോധിക്കപ്പെട്ടവയിൽ ഭൂരിഭാഗവും.