ഓസ്കറുകള്‍ വാരിക്കൂട്ടിയ സ്ലംഡോഗ് മില്യണയറിന് ശേഷം ഡാനി ബോയല്‍ സംവിധാനം ചെയ്ത ചിത്രമാണ് '127 അവേഴ്സ്'. 2003-ൽ അമേരിക്കൻ ഐക്യനാടുകളിലെ ഉട്ടാഹിലെ റോബേർസ് റൂസ്റ്റിൽ പർവ്വതങ്ങൾക്കിടയിലെ വലിയ പാറക്കെട്ടുകളിൽ കൈകൾ കുടുങ്ങി 5 ദിവസം കഴിച്ചു കൂട്ടുകയും, പിന്നീട് ഒരു കത്തി ഉപയോഗിച്ച് കൈ അറുത്തു മാറ്റി രക്ഷപ്പെടുകയും ചെയ്ത ആരോൺ റാൽസ്റ്റൺ എന്ന പർവ്വതാരോഹകന്‍റെ കഥയായിരുന്നു സിനിമ പറഞ്ഞിരുന്നത്. സര്‍വൈവല്‍ ഡ്രാമയെന്നോ സെമി ട്രാവല്‍ മൂവിയെന്നോ ഒക്കെ വിളിക്കാവുന്ന ഒരു ചിത്രം. ആരോൺ റാൽസ്റ്റനു സംഭവിച്ച സമാനമായ അവസ്ഥയാണ് ഇവിടെ മലമ്പുഴ കുറുമ്പാച്ചി മലയില്‍ കാല്‍വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ ബാബുവും അനുഭവിച്ചത്.
ആരോൺ റാൽസ്റ്റൺ
ഓഹിയോയിലെ മാരിയോണില്‍ 1975 ഒക്ടോബര്‍ 27-നായിരുന്നു ആരോണിന്റെ ജനനം. സാഹസിക യാത്രകളായിരുന്നു അദ്ദേഹത്തിന്‍റെ ഇഷ്ട വിനോദം. ഒരു ദിവസം യുടായിലെ ബ്ലൂ ജോണ്‍ കാനിയനിലൂടെയുള്ള യാത്രയ്ക്കിടെ ആരോണിന്റെ വലതുകൈ ഒരു പാറയിടുക്കില്‍ മറ്റൊരു പാറവീണ് കുടുങ്ങിപ്പോവുകയായിരുന്നു. രക്ഷപ്പെടാന്‍ പല വഴികള്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടയിലും തന്റെ അവസ്ഥ അയാള്‍ കയ്യിലെ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ദിവസങ്ങള്‍ പിന്നിട്ടു. കയ്യിലെ വെള്ളവും ഭക്ഷണവും തീര്‍ന്നുതുടങ്ങി. ഒടുവില്‍ ഗത്യന്തരമില്ലാതെ സ്വന്തം മൂത്രം വരെ കുടിക്കേണ്ടി വന്നു ആരോണിന്. രക്ഷപ്പെടാന്‍ വേറെ ഒരു വഴിയുമില്ലെന്നായപ്പോള്‍ കൈപ്പത്തിക്ക് മുകളില്‍ വച്ച് മുറിച്ചുമാറ്റാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. ശേഷം, ഒറ്റക്കൈകൊണ്ടാണ് അയാള്‍ 65 അടി ഉയരമുള്ള പാറക്കെട്ട് താണ്ടി താഴെയെത്തിയത്.
റാൽസ്റ്റന്റെ ആത്മകഥയായ ബിറ്റ്‌വീൻ എ റോക്ക് ആന്റ് എ ഹാർഡ് പ്ലേസ് (Between a Rock and a Hard Place) എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് '127 അവേഴ്സ്' ഒരുക്കിയത്. ആരോണ്‍ നേരിട്ട അപകടത്തിന്റെ തീവ്രത എത്രമാത്രമാണെന്ന് പ്രേക്ഷകനിലെത്തിക്കുന്നതില്‍ എ.ആര്‍.റഹ്മാന്റെ സംഗീതം വഹിച്ചിരിക്കുന്ന പങ്ക് ചെറുതല്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക