പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്‍റെ കേസ് വാദിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകാത്തത് ഗൗരവമായി കാണുന്നുവെന്ന് മന്ത്രി പി രാജീവ്. മധുവിന്‍റെ കുടുംബം ഉന്നയിക്കുന്ന പരാതികള്‍ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് സാക്ഷികളെ പണം കൊടുത്ത് പ്രതികള്‍ സ്വാധീനിക്കുകയാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകാത്തത് മുന്‍കൂട്ടി അറിയിക്കുന്നില്ലെന്നുമാണ് മധുവിന്‍റെ അമ്മയുടെ പരാതി. അതേസമയം, ആദിവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് അഡ്വ. വി ടി രഘുനാഥനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചതെന്നും അതിനാല്‍ അദ്ദേഹത്തെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കുറ്റക്കാർക്ക് പരമാവധി ശിക്ഷ നൽകുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മണ്ണാർക്കാട് എസ് സി/ എസ് ടി പ്രത്യേക കോടതി ഇന്നലെ കേസ് പരിഗണിക്കുമ്പോൾ മധുവിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ചോദിക്കുകയും ചെയ്തു. വാദത്തിനായി ആരും ഹാജരാകാതിരുന്നതിനാല്‍ തുടര്‍ വാദം ഫെബ്രുവരി 26 ലേക്ക് മാറ്റിവെച്ചു. കേസിൽ നിന്നും ഒഴിയാൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി ജി പിയ്ക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു.
ആദിവാസി യുവാവായ മധു 2018 ലാണ് കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തില്‍ ആദ്യത്തെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസില്‍ നിന്നും പിന്മാറിയിരുന്നു. മോഷണക്കുറ്റം ആരോപിച്ചാണ് മധുവിനെ കെട്ടിയിട്ട് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. കേസിലെ 16 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിചാരണ നടപടികള്‍ പലകാരണങ്ങളാല്‍ വൈകുകയാണ്. കേസിലെ പ്രതികള്‍ എല്ലാം ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്.