മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ മദ്രാസ് ഐഐടി മറുപടി നല്‍കി. കേസില്‍ മാനവവിഭവശേഷി മന്ത്രാലയം ഐഐടി-യോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, ഐഐടി-യുടെ ഇന്‍റേണൽ എൻക്വയറി കമ്മീഷൻ നടത്തിയ അന്വേഷണത്തില്‍ ഫാത്തിമയുടെ ആത്മഹത്യ മാർക്ക് കുറഞ്ഞത് കൊണ്ടാണെന്നാണ് കണ്ടെത്തിയത്. ഒരു വിഷയത്തിൽ ഒരു മാർക്കു കുറഞ്ഞത് ഫാത്തിമക്ക് സഹിക്കാൻ കഴിഞ്ഞില്ലെന്നും, ഈ വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. റിപ്പോർട്ട് സമിതി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനയച്ചു.
പഠനത്തിൽ എന്നും ഒന്നാമാതായിരുന്ന ഫാത്തിമയുടെ മരണത്തിലെ ദുരൂഹത വലിയ വിവാദമായതിനെ തുടർന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ചെന്നൈ ഐഐടി-യോട് റിപ്പോർട്ട് തേടുകയായിരുന്നു. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയില്ലെന്നും, പിതാവ് അബ്ദുൾ ലത്തീഫും ബന്ധുക്കളും ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഇന്‍റേണൽ എൻക്വയറി കമ്മീഷൻ റിപ്പോർട്ടില്‍ പറയുന്നു.
ഐഐടിയിലെ അദ്ധ്യാപകനായ സുദർശൻ പത്മനാഭൻ ഉൾപ്പെടെയുള്ള ചില അധ്യാപകരാണ് മരണത്തിന് കാരണക്കാർ എന്ന് ഫാത്തിമ തന്‍റെ ആത്മഹത്യാകുറിപ്പിൽ എഴുതിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചുവെന്നാരോപിച്ച് ഫാത്തിമയുടെ പിതാവ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ചെന്നൈ സിറ്റി ക്രൈം ബ്രാഞ്ചിൽ നിന്ന് കേസ് സിബിഐ എറ്റെടുത്തിരിക്കയാണ്.