കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. കോടതി മുറിയില്‍വെച്ച് നീതി ദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം എന്നാണ് ലൂസി കളപ്പുരക്കല്‍ കോടതി വിധിയെ വിശേഷിപ്പിച്ചത്. കോടതിയുടെ വിധിയില്‍ ദുഖം രേഖപ്പെടുത്തുന്നുവെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് അന്തസോടെ ജീവിക്കാനുളള സാഹചര്യം ഈ വിധിയിലൂടെ ഭീഷണിയിലായിരിക്കുകയാണെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
'ഇത്തരമൊരു വിധി കോടതിയില്‍ നിന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തെളിവുകള്‍ കൊണ്ടും സാഹചര്യംകൊണ്ടും കുറ്റക്കാരനെന്ന് വിശ്വസിച്ച വ്യക്തിയെ ഒരു നിമിഷം കൊണ്ട് കുറ്റക്കാരനല്ലെന്ന് കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങളിലെല്ലാം ഇത്തരം കേസുകളില്‍ പ്രതികളാവുന്നവര്‍ ശിക്ഷിക്കപ്പെടുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തില്‍ മാത്രം ഇവര്‍ രക്ഷപ്പെടുന്നത്. ഏതെങ്കിലും തരത്തിലുളള സ്വാധീനമുപയോഗിച്ചാണോ ഇത്തരമൊരു വിധിയിലേക്ക് എത്തിച്ചേര്‍ന്നത് എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്'- ലൂസി കളപ്പുരക്കല്‍ പറഞ്ഞു. സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഭയാ കേസ് തെളിയാന്‍ 28 വര്‍ഷമെടുത്തു. അയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും ലൂസി കളപ്പുരക്കല്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് കുറ്റാരോപിനായ ഫ്രാങ്കോ മുളക്കലിനെ വെറുതെ വിടുന്നതെന്നാണ് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയത്. കോട്ടയം കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ ബലാൽസംഗം ചെയ്തെന്നായിരുന്നു കേസ്. ബലാത്സംഗം, അന്യായമായി തടവിൽ വെയ്ക്കൽ, അധികാരമുപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കലുൾപ്പടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്.