വടകര: ടിപി വധക്കേസ് പ്രതി ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്തതില്‍ അത്ഭുതമില്ലെന്നും പ്രതികള്‍ എല്ലാം ഭരണകൂടത്തിന്‍റെ തണലിലാണെന്നും ആര്‍ എം പി നേതാവ് കെ കെ രമ എം എല്‍ എ. കൊവിഡിന്‍റെ പേരില്‍ ടിപി വധക്കേസ് പ്രതികള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ജയിലിന് പുറത്താണ്. ഇതില്‍ നിന്ന് മനസിലാകുന്നത് പ്രതികളെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണെന്നും കെ കെ രമ പറഞ്ഞു. ടിപി കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച മുഖ്യപ്രതികളില്‍ ഒരാളാണ് കിർമാണി മനോജ്.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലക്കേസ് പ്രതിക്ക് ഭരണക്കൂടത്തിന്‍റെ അറിവില്ലാതെ ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ഇത്തരമൊരു കൂടിച്ചേരല്‍ നടക്കുന്ന കാര്യം എന്തുകൊണ്ടാണ് പൊലീസും ഇന്റലിജൻസ് വിഭാഗവും നേരത്തെ അറിയാതെ പോയത്. മയക്ക് മരുന്ന് കേസുകള്‍, സ്വര്‍ണക്കടത്ത്, ജയിലില്‍ ഇവര്‍ നടത്തുന്ന അക്രമണങ്ങള്‍ ഇവയെക്കുറിച്ചെല്ലാം വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. അതോടൊപ്പം, കേരളത്തിലെ പ്രധാന കേസുകളിലെല്ലാം ഇവര്‍ പ്രതികളുമാണ്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യം പിണറായി വിജയന്‍ ഒരുക്കി കൊടുക്കുന്നത് കൊണ്ടാണ് കൊവിഡ് പ്രതിസന്ധി കഴിഞ്ഞിട്ടും പ്രതികള്‍ ജയിലിന് പുറത്ത് കഴിയുന്നത് - കെ കെ രമ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ 16 പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാണി മനോജടക്കമുളളവര്‍ ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇന്ന് പുലര്‍ച്ചയോടെ വയനാട് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്നലെ വൈകുന്നേരമായിരുന്നു പാര്‍ട്ടി നടന്നത്. എം ഡി എം, കഞ്ചാവുമടക്കമുളള ലഹരിമരുന്നുകള്‍ പൊലീസ് റിസോര്‍ട്ടില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഗുണ്ടാ നേതാവ് കമ്പളക്കാട് മുഹ്‌സിന്റെ വിവാഹപ്പാര്‍ട്ടിയാണ് റിസോര്‍ട്ടില്‍ നടന്നതെന്നാണ് ലഭിക്കുന്ന വിവരം. പിടിയിലായ പതിനാറുപേരും ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.