തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ ഒരു യോദ്ധാവാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അര്‍ബുദ രോഗത്തിനെതിരെ ശക്തമായി പോരാടിയ യോദ്ധാവാണ് കോടിയേരി. അതിന്റെ തെളിവാണ് അദ്ദേഹം കീമോ തെറാപ്പി കഴിഞ്ഞയുടന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു. തിരുവനന്തപുരം ഓങ്കോളജി ക്ലബിന്റെ പത്താം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തിരുന്നു. വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുമ്പോഴാണ് തന്റെ ക്യാന്‍സര്‍ രോഗബാധയെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും കോടിയേരി ബാലകൃഷ്ണന്‍ ആദ്യമായി തുറന്നുസംസാരിച്ചത്.
താന്‍ ക്യാന്‍സര്‍ രോഗിയാണെന്ന കാര്യം മറച്ചുവയ്‌ക്കുന്നില്ലെന്നും രണ്ടുവര്‍ഷമായി ക്യാന്‍സറിനുളള ചികിത്സയിലാണെന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. രണ്ടുവര്‍ഷം മുന്‍പാണ് പ്രമേഹ പരിശോധനയുടെ ഭാഗമായി കോടിയേരി ബാലകൃഷ്ണന്‍ രക്തം പരിശോധന നടത്തിയത്. രക്തപരിശോധനയിലൂടെ ക്യാന്‍സര്‍ കണ്ടുപിടിക്കാനാവുമെന്ന് ഡോക്ടർമാർ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ നോക്കാം എന്നുകരുതിയാണ് അദ്ദേഹം പരിശോധനകള്‍ക്ക് വിധേയനായത്. പരിശോധനാ ഫലം വന്നപ്പോള്‍ ഡോക്ടര്‍ വിശദമായ ടെസ്റ്റുകള്‍ വേണമെന്ന് പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാന്‍ക്രിയാസില്‍ ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. പിന്നീട് ശസ്ത്രക്രിയയിലൂടെ പാന്‍ക്രിയാസിന്റെ ഒരു ഭാഗം നീക്കം ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സംസ്ഥാനത്തെ ക്യാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കീമോ ചെയ്യാനുള്‍പ്പെടെ രോഗികള്‍ ക്യൂ നില്‍ക്കേണ്ട സ്ഥിതിയാണെന്നും ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ചികിത്സ സൗജന്യമാക്കുകയോ ചെയ്യണമെന്നും കോടിയേരി ആവശ്യപ്പെട്ടു.