പത്തനംതിട്ട: റാന്നിയിലെ ജാതി വിവേചന പരാതി എസ് സി കമ്മീഷന്‍ നേരിട്ട് അന്വേഷിക്കും. കമ്മീഷൻ അംഗങ്ങൾ തിങ്കളാഴ്ച റാന്നിയിലെത്തി പരാതിക്കാരെ കാണുകയും അവരുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്യും. പ്രദേശവാസികളുടെയും ഭാഗം കേള്‍ക്കുമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. എട്ട് ദളിത് കുടുംബങ്ങൾക്ക് 3 സെന്‍റ് ഭൂമി വിട്ടുനൽകിയ വി ടി വർഗീസിനെയും കമ്മീഷൻ കാണും.
റാന്നിയില്‍ പട്ടികജാതി/പട്ടികവർഗ്ഗ കുടുംബങ്ങള്‍ക്കെതിരെ ജാതിയുടെ പേരില്‍ വിവേചനം കാണിക്കുന്നുവെന്നാണ് പരാതിക്കാരിയായ അന്നമ്മ ജോസഫിന്‍റെ പരാതി. പഞ്ചായത്തുകിണറില്‍ നിന്ന് വെളളമെടുക്കാനും ഇഷ്ടദാനമായി ലഭിച്ച ഭൂമിയില്‍ വീട് വയ്ക്കാനുമൊന്നും പരിസരവാസികള്‍ സമ്മതിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. പഞ്ചായത്ത് മെമ്പർ ഷേർളി ജോർജ് അടക്കമുളളവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'വീട് വയ്ക്കാന്‍ അവര് സമ്മതിക്കുന്നില്ല, ഞങ്ങളെ കാണുമ്പോള്‍ കൂവുകയും കാറുകയുമെല്ലാം ചെയ്യും. അടിക്കാന്‍ വരും. പുലയനെയും പറയനെയും ഇവിടെ താമസിപ്പിക്കില്ലെന്ന് പറയും. പുലയനും പറയനും ഞങ്ങളുടെ അടുത്ത് വരാന്‍ പാടില്ല. ഞങ്ങള്‍ പാരമ്പര്യ ക്രിസ്ത്യാനികളാ എന്നെല്ലാമാണ് അവർ പറയുന്നത്. ഞങ്ങള്‍ക്ക് അവരോട് പ്രതികരിക്കാനുളള കഴിവില്ലാത്തതുകൊണ്ടാണ് അവര്‍ ഞങ്ങളെ അടിക്കാന്‍ വരുന്നത്'- അന്നമ്മ ജോസഫ് പറഞ്ഞു.
റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ മൂന്ന് സെന്റ് ഭൂമി വീതം 8 പട്ടികജാതി/ പട്ടിക വര്‍ഗക്കാര്‍ക്ക് മന്ദമരുതി സ്വദേശി വി ടി വര്‍ഗ്ഗീസ് ഇഷ്ടദാനം നല്‍കുകയായിരുന്നു. ഇവിടെ ഭവനനിര്‍മ്മാണം ആരംഭിക്കാനിരിക്കെ പഴവങ്ങാടി പഞ്ചായത്ത് മെമ്പര്‍ ഷേര്‍ളി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പരിസരവാസികള്‍ ജാതിവിവേചനം ആരംഭിച്ചതായാണ് പരാതിക്കാര്‍ പറയുന്നത്. തങ്ങള്‍ക്ക് ലഭിച്ച ഭൂമിക്കുമുന്നിലെ വഴി ഗേറ്റ് വെച്ച് അടച്ചു. ഭൂമി നല്‍കിയ വി ടി വര്‍ഗീസിനെയും പരിസരവാസികള്‍ ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റാന്നി പൊലീസിലും പത്തനംതിട്ട എസ്പിക്കും പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാര്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.