മതനേതാക്കള്‍ വിഭജനമോ വിഭാഗീയതയോ വിതയ്ക്കരുതെന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പ. ഹംഗറിയിൽ ക്രൈസ്തവ ജൂതമത നേതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനേതാക്കളുടെ നാവുകളില്‍നിന്ന് ഭിന്നിപ്പിന്‍റെ സ്വരങ്ങള്‍ ഉണ്ടാകരുത്. വ്യക്തികളുടെയും സമൂഹങ്ങളുടെയും പരസ്പര സൗഹാര്‍ദ്ദമാണ് ദൈവം ആഗ്രഹിക്കുന്നത്. സമാധാനവും ഐക്യവുമാണ് ഉദ്‌ഘോഷിക്കേണ്ടത്. അപരന്റെ പേര് പറഞ്ഞല്ല, ദൈവത്തിന്റെ പേരിലാണ് സംഘടിക്കേണ്ടതെന്നും അദ്ദേഹം ഉണര്‍ത്തി.
ക്രിസ്തീയതയില്‍ വേരൂന്നുന്നതിനൊപ്പം എല്ലാ മനുഷ്യരെയും ചേര്‍ത്തുപിടിക്കുകൂടി വേണം എന്ന സന്ദേശമാണ് കുരിശ് നല്‍കുന്നതെന്ന് ആഗോളസഭാധ്യക്ഷന്‍ പറഞ്ഞു. സംരക്ഷണവാദം തീര്‍ക്കുന്ന ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുകയല്ല, മറ്റ് മതസ്ഥരെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടത്. വിശാലവും കാരുണ്യം നിറഞ്ഞതുമായ മനസാണ് യഥാര്‍ഥ വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ടത് - അദ്ദേഹം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹംഗറിയില്‍ 1996ന് ശേഷമുള്ള ആദ്യ അപ്പസ്തോലിക സന്ദര്‍ശനമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടേത്. ഓര്‍ബന്‍ സര്‍ക്കാരിന്‍റെ കുടിയേറ്റ വിരോധത്തോടുള്ള വിയോജിപ്പു പ്രകടമാക്കിക്കൊണ്ടാണ് തന്‍റെ പ്രസംഗം പൂര്‍ത്തിയാക്കിയത്. യൂറോപ്പില്‍ ഇപ്പോളും തുടരുന്ന യഹൂദ വിരോധത്തിന് അറുതിവരുത്തേണ്ട സമയം അതിക്രമിച്ചുവെന്നും മാര്‍പ്പാപ്പ അടിവരയിട്ടു പറഞ്ഞു.