മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിൽ തെലുങ്കിലെ 12 പ്രമുഖ സിനിമാ താരങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറ്കടറേറ്റിന്റെ നോട്ടീസ്. 4 വർഷം മുമ്പ് റജിസ്റ്റർ ചെയ്ത കേസാണിത്. അഭിനേതാക്കളായ രാകുൽ പ്രീത് സിംഗ്, രവി തേജ, ചാർമി കൗർ, നവ്ദീപ്, മുമൈത്ത് ഖാൻ, തനിഷ്, നന്ദു, തരുൺ, റാണ ദഗ്ഗുബതി എന്നിവർക്കാണ് ഇഡി നോട്ടീസ് അയച്ചത്. രവി തേജയുടെ ഡ്രൈവർ ശ്രീനിവാസ്, എഫ് ക്ലബ്ബിന്റെ ജനറൽ മാനേജർ എന്നിവർക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.
സെപ്റ്റംബർ 2 മുതൽ 22 വരെയുള്ള തീയതികളിലാണ് താരങ്ങളെ ചോദ്യം ചെയ്യുക. സെപ്റ്റംബർ 6 ന് രാകുൽ പ്രീത് സിംഗിനോടും സെപ്റ്റംബർ 8 ന് റാണ ദഗ്ഗുബതിയോടും സെപ്റ്റംബർ 9 ന് രവി തേജയോടും നവംബർ 15 ന് മുമൈത് ഖാനോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് അന്വേഷിച്ച എക്സൈസ് വകുപ്പിനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് അന്വേഷിച്ച എക്‌സൈസ് വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികൾക്കെതിരെ തെളിവു കണ്ടെത്താനായിരുന്നില്ല. കേസിൽ കുറ്റപത്രം ഇതുവരെ സമർപ്പിച്ചിട്ടില്ല. 2017 ജൂലൈയിൽ എക്സൈസിന്റെ പ്രത്യേക അന്വേഷണ സംഘം പ്രതികളുടെ മുടി, നഖം തുടങ്ങിയ സാമ്പിളുകൾ ശേഖരിച്ചിരുന്നു, എന്നാൽ തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല. ചോദ്യം ചെയ്യലിൽ താരങ്ങൾ കുറ്റം നിഷേധിച്ചിരുന്നു. കേസിൽ എക്സൈസ് വകുപ്പിന്റെ അന്വേഷണം വഴിമുട്ടി നിൽക്കെയാണ് ഇഡിയുടെ ഇടപെടൽ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മയക്കുമരുന്ന് കടത്തിയ കേസിൽ കഴിഞ്ഞ ദിവസം ബംഗളൂരിൽ തെന്നിന്ത്യൻ താരം സോണിയ അഗർവാളിനെയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തിരുന്നു. . നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയാണ് സോണിയയെ അറസ്റ്റ് ചെയ്തത്. സംരഭകനായ ഭരത്, ഡിജെ വച്ചൻ ചിന്നപ്പ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ. മൂന്ന് പേരുടെയും വീടുകളിൽ നേരത്തെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സോണിയയുടെ ഫ്ലാറ്റിൽ നിന്ന് മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തിയതായി പൊലീസ് അറിയിച്ചു. സോണിയയുടെ അപ്പാർട്ട്മെന്റിൽ നിന്ന് 40 ഗ്രാം കഞ്ചാവും ചിന്നപ്പയുടെ വീട്ടിൽ നിന്ന് 50 ഗ്രാം കഞ്ചാവും കണ്ടെടുത്തതായാണ് പൊലീസ് പറയുന്നത്. ഭരത് സിനിമാ താരങ്ങൾക്കും മറ്റ് പ്രമുഖർക്കും ഒപ്പം ഫ്ലാറ്റിൽ മയക്കുമരുന്ന് പാർട്ടികൾ നടത്തിയതായും പൊലീസ് അറിയിച്ചു. ബംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് തിങ്കളാഴ്ച രാവിലെയാണ് വീടുകളിൽ ഒരേസമയം റെയ്ഡ് നടത്തിയത്.
മയക്കുമരുന്ന് കടത്തുകാരനായ തോമസിന്റെ മൊബൈൽ ഫോണിൽ നിന്നാണ് മൂന്ന് പേരെയും കുറിച്ച് സൂചന ലഭിച്ചത്. നൈജീരിയൻ സ്വദേശിയാണ് തോമസ്. ഗോവിന്ദാപുര പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ നൈജീരിയൻ പൗരന്മാരുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. കർണാടക അതിർത്തിയിൽ നിന്ന് 21 കോടി രൂപ വിലവരുന്ന കഞ്ചാവുമായാണ് നൈജീരിയക്കാർ അറസ്റ്റിലായത്.