ലോഡ്സിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് താരങ്ങൾ പന്തിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചെന്ന് ആരോപണം. ഇംഗ്ലണ്ട് കളിക്കാർ ക്രിക്കറ്റ് ബോൾ മൈതാനത്ത് ഷൂ ഉപയോഗിച്ച് ചവിട്ടുന്ന ചിത്രമാണ് വിവാദത്തിന് തിരികൊളുത്തിയത്. സ്പൈക്ക് ബൂട്ടുകൊണ്ട് പന്ത് ചവിട്ടുന്നതായാണ് ചിത്രത്തിലുള്ളത്.
ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് മുൻ വീരേന്ദ്ര സെവാഗാണ് വിവാദത്തിന് തുടക്കമിട്ടത്. എന്താണ് ഇവിടെ സംഭവിക്കുന്നത്- പന്തിൽ ഇംഗ്ലണ്ടുകാർ കൃത്രിമം കാട്ടുകയാണോ അതോ കൊവിഡിനെ പ്രതിരോധിക്കുകയാണോ എന്ന പരിഹാസവും വീരേന്ദ്ര സെവാഗ് ട്വിറ്ററിൽ കുറിച്ചു. സെവാഗിന്റെ അഭിപ്രായത്തെ പിന്തുണച്ച് മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്രയും രംഗത്തെത്തി. ഇംഗ്ലണ്ട് കളിക്കാരുടെ നടപടിക്കെതിരെ നിരവധി ഇന്ത്യൻ ആരോധകരും ട്വിറ്ററിൽ പ്രതിഷേധം അറിയിച്ചു.
അതേസമയം ഇംഗ്ലണ്ട് കളിക്കാരുടെ നടപടിയെ ഫാസ്റ്റ് ബൗളർ സ്റ്റ്യുവർട്ട് ബോർഡ് ന്യായീകരിച്ചു. വിഷയത്തിൽ ട്വിറ്ററിൽ ഇന്ത്യൻ ആരാധാകൻ മറുപടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബോർഡ് പ്രതികരിച്ചത്. മാർക്ക് വുഡ്, റോറി ബാണസിന്റെ കാലുകൾക്ക് ഇടയിലൂടെ പന്ത് ഉരുട്ടിവിടാൻ ശ്രമിച്ചതാണെന്നാണ് ബോർഡിന്റെ വിശദീകരണം. സംഭവത്തിന്റെ വീഡിയോ കണ്ടാൽ തെറ്റിദ്ധാരണ മാറുമെന്നും ബോർഡ് ട്വിറ്ററിൽ കുറിച്ചു.
വിവാദങ്ങളിൽ കഴമ്പില്ലെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ് പ്രതികരിച്ചു. സംഭവം മനപൂർവമല്ലെന്നും യാദൃശ്ചികമാണെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് ടീം മാനേജ്മെന്റ് കൂടുതൽ ആലോചിക്കുന്നില്ലെന്നും വാർത്താസമ്മേളനത്തിൽ റാത്തോഡ് വ്യക്തമാക്കി.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിന്റെ 32 രണ്ടാം ഓവറിലാണ് സംഭവം. അജിങ്ക്യ രഹാനെയും പുജാരയുമായിരുന്നു ക്രീസിൽ. രാഹാനെ പ്രതിരോധിച്ച പന്ത് മാർക്ക് വുഡ് കാലുകൊണ്ട് തട്ടി നീക്കാൻ ശ്രമിക്കുകയായിരുന്നു. പന്തിൽ കൃത്രിമം നടത്താൻ ശ്രമിക്കുന്നതായി ദൃശ്യങ്ങളിൽ ഇല്ല.
ലോഡ്സ് ടെസ്റ്റിൽ നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എന്ന നിലയിലാണ്. 14 റൺസുമായി റിഷഭ് പന്തും 4 റൺസോടെ ഇഷാന്ത് ശർമയുമാണ് ക്രീസിൽ. ഇന്ത്യക്ക് ഇപ്പോൾ 154 റൺസ് ലീഡുണ്ട്.