വിവാദമായ പെഗാസാസ് ഫോൺ ചോർത്തൽ വെളിപ്പെടുത്തലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകർ സുപ്രീം കോടതിയിൽ ഹർജി നൽകി. എൻ റാം, ശശികുമാർ എന്നീ മുതിർന്ന മാധ്യമ പ്രവർത്തകരാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാർ ഇസ്രായേലി ചാരസോഫ്റ്റ് വെയർ ഉപയോഗിക്കാൻ ലൈസൻസ് നേടിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാരുടെ ഫോൺ നേരിട്ടോ അല്ലാതേയോ ചോർത്താൻ സോഫ്റ്റ് വെയർ ഉപയോഗിച്ചുട്ടുണ്ടോയെന്നും കേന്ദ്ര സർക്കാര‍് വെളിപ്പെടുത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോൺ ചോർത്തൽ വിവാദം സിറ്റിംഗ് ജഡ്ജിയോ അല്ലെങ്കിൽ വിരമിച്ച ജഡ്ജിയോ അന്വേഷിക്കണമെന്നും ഹർജിയിലുണ്ട്. ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്യൂരിറ്റി ലാബിന്റെ ഫോറൻസിക് പരിശോധനയിൽ ഫോൺ ചോർത്തൽ സ്ഥിരീകരിച്ചതായും ഹരജിക്കാർ പറയുന്നു.
പ്രതിപക്ഷ നേതാക്കൾ, രണ്ട് കേന്ദ്രമന്ത്രിമാർ, 40 മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ ഇസ്രയേൽ പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് ചോർത്തിയെന്ന് പ്രമുഖ ഓൺലൈൻ മാധ്യമമായ ദി വയറാണ് വെളിപ്പെടുത്തിയത്. ദി വയർ ഉൾപ്പെടെ ലോകത്തെ പ്രമുഖ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്. രാഹുല്‍ ഗാന്ധി, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, മമതാ ബാനര്‍ജിയുടെ സഹോദരീപുത്രന്‍ അഭിഷേക് ബാനര്‍ജി, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ളാദ് പട്ടേല്‍ തുടങ്ങി 300 ഓളം പ്രമുഖരുടെ ഫോണ്‍ സംഭാഷണങ്ങള്‍ പെഗാസസ് ചോര്‍ത്തിയതായാണ് റിപ്പോർട്ട്.
ഇതേ ആവശ്യം ഉന്നയിച്ച് സിപിഎം എംപി ജോൺ ബ്രിട്ടാസ് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്റെ മൗലികാവകാശത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ് പെഗാഗസ് ഫോണ്‍ ചോര്‍ത്തലിലൂടെ നടന്നിരിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടി. നേരത്തേ, ഹിമക്കട്ടയുടെ ഒരഗ്രം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ജനാധിപത്യം എന്ന വാക്കുതന്നെ അപ്രസക്തമാകൂന്ന രീതിയിലാണ് രാജ്യത്തിന്റെ ഗതിവിഗതി. ഫാസിസ്റ്റ് ഭരണകൂടങ്ങളേക്കാള്‍ മൃഗീയമായ വഴിത്താരയിലൂടെയാണ് ഇന്ത്യ ഇപ്പോള്‍ സഞ്ചരിക്കുന്നത് എന്ന് ജോണ്‍ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു.