കൊച്ചി: ഗാര്‍ഹിക പീഡന പരാതിയില്‍ നടന്‍ ആദിത്യനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഭാര്യയും, നടിയുമായ അമ്പിളി ദേവിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചവറ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ആദിത്യനെ വിട്ടയച്ചത്.
നേരത്തെ അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ ആദിത്യന് ഹൈക്കോടതി കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ആദിത്യൻ ചൊവ്വാഴ്ച ചവറ സ്റ്റേഷനിൽ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ അന്നു തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാകരുതെന്നും ജാമ്യ ഉത്തരവിൽ ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
കുടുംബവഴക്കിന്‍റെ പേരിലാണ് ഭർത്താവായ ആദിത്യനെതിരെ അമ്പിളി ദേവി പൊലീസിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നൽകിയത്. സൈബർ സെല്ലിനും പരാതി നൽകിയിരുന്നു. അടിസ്ഥാനരഹിതമായ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് തന്നെയും മാതാപിതാക്കളെയും അപമാനിച്ചു എന്നും പരാതിയിലുണ്ട്. ആദിത്യനിൽ നിന്ന് തനിക്കും മക്കൾക്കും ഭീഷണിയുണ്ടെന്നും ജീവൻ അപകടത്തിലാണെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രണ്ട് വർഷം മുമ്പാണ് അമ്പിളി ദേവിയും ആദിത്യൻ എന്ന ജയനും വിവാഹിതരായത്. നേരത്തെയുള്ള വിവാഹത്തിൽ ഇരുവർക്കും ഒരോ കുട്ടികൾ ഉണ്ട്. ആദിത്യനും അമ്പിളിയും തമ്മിലെ അസ്വാരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടിയിരുന്നു.