പോലീസ് ഉപദ്രവിച്ചെന്ന് ആരോപിച്ച് നടൻ കമൽ ഹാസൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇന്ത്യൻ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് 2020 മാർച്ച് 3-ന് കമ്മീഷണറുടെ മുമ്പാകെ ഹാജരായപ്പോൾ പോലീസ് ഉപദ്രവിച്ചുവെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. ഒരു വിശ്രമംപോലും നൽകാതെ തന്നെ മൂന്ന് മണിക്കൂർ തുടർച്ചയായി ചെന്നൈ പോലീസ് ചോദ്യം ചെയ്തതായി കമൽ ഹാസൻ പറയുന്നു.
ഞാന്‍ കേവലം ഒരു നടൻ മാത്രമാണെന്നും, സെറ്റ് പുനർനിർമ്മിക്കുമ്പോള്‍ അവിടെ ഉണ്ടായിരിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും, സിനിമ നിർമ്മിക്കുന്നത് ലൈക പ്രൊഡക്ഷൻസ് ആണെന്നും അദ്ദേഹം പറഞ്ഞു. അത്തരം സംഭവവുമായി ബന്ധപ്പെട്ട് ചിത്രത്തിലെ നായകനെ ചോദ്യം ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിക്കുന്നു. പോലീസിനെ ഉപയോഗിച്ച് തങ്ങളുടെ നേതാക്കളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്ന് കമല്‍ ഹാസന്‍റെ പാർട്ടിയായ മക്കള്‍ നീദി മയം നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി കൂടുതല്‍ വോട്ടുകള്‍ നേടിയതാണ് സംസ്ഥാന സര്‍ക്കാറിനെ പ്രകോപിപ്പിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
ഇന്ത്യൻ 2 സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് നടന്ന അപകടവുമായി ബന്ധപ്പെട്ട് മാർച്ച് മൂന്നിനാണ് ചെന്നൈ പോലീസ് ഹാസനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. സംഭവത്തില്‍ മൂന്ന് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭീമന്‍ ക്രെയ്ന്‍ തകര്‍ന്നുവീണാണ് അപകടം ഉണ്ടായത്.