കൊവിഡ് വാക്സിനേഷനിൽ പിന്നിലായ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ബുധനാഴ്ചയാണ് കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുക. ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ബിഹാർ, ഝാർഖണ്ഡ്, ഒഡീഷ, തെലങ്കാന ആരോഗ്യമന്ത്രിമാരുമായാണ് ഡോ. ഹർഷ് വർധൻ കൂടിക്കാഴ്ച നടത്തുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ജമ്മുകാശ്മീരിൽ 28 ലക്ഷം ഡോസ് വാക്സിനാണ് നൽകിയത്. പ്രതിദിന കുത്തിവെപ്പ് ഏറ്റവും കുറവ് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ജമ്മുകശ്മീർ. ഇവിടെ ദിനം പ്രതി ശരാശരി എണ്ണായിരത്തോളം ഡോസ് കുത്തിവെപ്പാണ് എടുക്കുന്നത്. ഉത്തരാഖണ്ഡിൽ 25 ലക്ഷത്തിലധികം ഡോസ് കുത്തിവെപ്പാണ് എടുത്തത്. പ്രതിദിന കുത്തിവെപ്പ് ശരാശരി ഇരുപത്തിഎട്ടായിരത്തോളമാണ്. ഹരിയാനയിൽ 46 ലക്ഷം ഡോസ് മാത്രമാണ് കുത്തിവെപ്പ് എടുത്തത്. പഞ്ചാബിലും വാക്സിനേഷൻ ഇഴഞ്ഞു നീങ്ങുകയാണ്. 41 ലക്ഷം ഡോസ് മാത്രമാണ് പഞ്ചാബിൽ വാക്സിൻ എടുത്തത്. ഝാർഖണ്ഡിൽ 25 ലക്ഷം ഡോസ് മാത്രമാണ് വാക്സിൻ എത്തിയത്.
കേരളത്തിൽ ഇതിനകം 81 ലക്ഷം ഡോസ് വാക്സിനാണ് എടുത്തത്. ഇന്ന് മാത്രം മുപ്പത്തിഅയ്യായിരത്തോളം പേർ വാക്സൻ എടുത്തു. കേന്ദ്ര പൂളിൽ നിന്ന് വിതരണം ചെയ്യുന്ന വാക്സിന്റെ 70 ശതമാനമെങ്കിലും രണ്ടാം ഡോസിനായി കരുതിവെക്കണമെന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിൻ ഡോസ് പാഴാക്കുന്നത് കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.