തിരുവനന്തപുരം: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്കൂളുകളിലെ ബാല സൗഹൃദ പോസ്റ്ററുകള്‍ നശിപ്പിച്ചതിനെതിരെ ബാലവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. തെരഞ്ഞെടുപ്പ് ബോധവത്ക്കരണം നടത്തുന്നതിനായി ചുമരുകളില്‍ പതിപ്പിച്ച പോസ്ററുകള്‍ നീക്കം ചെയ്തപ്പോഴാണ്, ചുമരില്‍ പതിപ്പിച്ചിരുന്ന ബാല സൌഹൃദ പോസ്ററുകള്‍ നശിപ്പിച്ചത്.
കുട്ടികളെ ആകര്‍ഷിക്കുവാന്‍ വേണ്ടി പല നിറത്തിലും വലുപ്പത്തിലും ചിത്രങ്ങളും, വാക്കുകളും ചുമരില്‍ പതിപ്പിച്ചിരുന്നു. ഇതാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാണാതായത്. കേടുപാടുകള്‍ സംഭവിച്ച ചിത്രങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലവകാശ കമ്മീഷന്‍ കേസ് എടുത്തത്. സെക്രട്ടറി, ചീഫ് ഇലക്ടറൽ ഓഫീസർ, ഡയറക്ടർ ജനറൽ ഓഫ് എജ്യൂക്കേഷൻ എന്നിവരിൽ നിന്ന് കമ്മീഷൻ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ റിപ്പോർട്ട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഏപ്രില്‍ 6 നാണ് തെരഞ്ഞെടുപ്പ് നടന്നത്. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. സംസ്ഥാനത്ത് 40,771 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. ബാല സൗഹൃദ പോസ്ററുകള്‍ നശിപ്പികാതെ തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പോസ്ററുകള്‍ പതിപ്പിക്കാന്‍ ചില അധികൃതര്‍ ശ്രമിക്കുകയും ചെയ്തിരുന്നു.