കൊല്‍ക്കത്ത: ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. വോട്ടർമാർക്ക് വോട്ടുയന്ത്രത്തിൽ തൃണമൂൽ ചിഹ്നത്തിൽ വോട്ടുചെയ്യാൻ കഴിയുന്നില്ലെന്ന് മമത ട്വിറ്ററിൽ കുറിച്ചു. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. വോട്ടിംഗ് ശതമാനത്തിലെ വൈരുദ്ധ്യം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് എഴുതിയതായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറിക് ഒബ്രിയാന് പറഞ്ഞു. പലയിടത്തും വോട്ടിങ് ശതമാനത്തില്‍ വൈരുദ്ധ്യമുണ്ടെന്നും വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക തകരാറുള്ളതായും തൃണമൂല്‍ ആരോപിക്കുന്നു.
കാന്തി ദക്ഷിൺ നിയമസഭ മണ്ഡലത്തിൽ വോട്ടുചെയ്ത തങ്ങൾക്ക് ലഭിച്ച വിവിപാറ്റിലെല്ലാം താമരക്കാണ് വോട്ടു കാണിച്ചതെന്ന് വോട്ടർമാർ പറഞ്ഞത് ഗുരുതരവും മാപ്പർഹിക്കാത്തതുമായ കുറ്റമാണെന്ന് മമത കുറിച്ചു. പൂർവ മേദിനിപൂരിലെ മജ്ല മേഖലയിലെ പോളിങ് ബൂത്തുകളിൽ തൃണമൂലിന് കുത്തിയ വോട്ടുകളെല്ലാം വിവിപാറ്റിൽ ബി.ജെ.പിക്കായതോട ജനങ്ങൾ ബൂത്തിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തുവന്നു. തുടർന്ന് വോട്ടെടുപ്പ് നിർത്തിവെക്കേണ്ടിവന്നു. തൃണമൂലിൽനിന്ന് ബിജെപിയിലേക്ക് ചാടിയ സുവേന്ദു അധികാരിയുടെ തട്ടകമാണിത്.
അസമിലെ 47ഉം ബംഗാളിലെ 30 മണ്ഡലങ്ങളാണ് ഇന്നലെ വിധിയെഴുതിയത്. നന്ദിഗ്രാമിലെ ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയുടെ സഹോദരന് സൗമേന്ദു അധികാരിയുടെയും ഝാര്‍ഗ്രാമിലെ സിപിഎം സ്ഥാനാര്‍ഥി സുശാന്ത് ഘോഷിന്റെയും വാഹനങ്ങള്‍ തകര്‍ത്തു. ടിഎംസിയാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപിയും സിപിഎമ്മും ആരോപിച്ചു. പുരുലിയയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം നല്കി മടങ്ങുകയായിരുന്ന ബസിന് തീയിട്ടു. കിഴക്കന്‍ മിഡ്നാപുരിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ബംഗാളിലെ ആദിവാസിമേഖലയിലും അസമില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കത്തിപ്പടര്‍ന്ന പ്രദേശങ്ങളിലുമാണ് ആദ്യഘട്ടവോട്ടെടുപ്പ് നടന്നത്.