അഴീക്കോട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ. എം. ഷാജിക്ക് വരവിനെക്കാള്‍ 166% അധിക സ്വത്തെന്ന് വിജിലന്‍സ് കണ്ടെത്തല്‍. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുള്ളതെന്നാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തവണയും കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാണ് കെ. എം. ഷാജി.
ഒമ്പത് വര്‍ഷത്തെ കാലയളവില്‍ ഷാജി ചെലവഴിച്ച തുകയും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടുതന്നെ ഷാജിക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാൻ തെളിവുണ്ടെന്നും കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വിജിലൻസ് പറയുന്നു. കെ എം ഷാജി അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഹർജിക്കാരൻ.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഷാജി നൽകിയ സത്യവാങ്‌മൂലത്തിലെ വരുമാനവും ആഡംബര വീട് നിർമാണത്തിന് ചെലവഴിച്ച തുകയും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് ആരോപണം. അനധികൃതമായി നിർമിച്ച ആഡംബര വീടിന് 1.62 കോടി രൂപ വിലമതിക്കുമെന്നാണ് കോർപറേഷൻ അധികൃതർ കണ്ടെത്തിയത്. നിർമാണ മേഖലയിലെ വിദഗ്‌ധരുമായി സംസാരിച്ചപ്പോൾ നാലുകോടി രൂപയെങ്കിലും വരുമെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ചതെന്നും പരാതിയിൽ പറഞ്ഞിരുന്നു.