ഡല്‍ഹി: നന്ദിഗ്രാമം ആക്രമണത്തില്‍ പരിക്കേറ്റ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നു മുതല്‍ വീണ്ടും പ്രചാരണത്തിനിറങ്ങും. ഇന്ന് ഉച്ചക്ക് കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന പ്രചാരണത്തെ നയിക്കാന്‍ മമത വീല്‍ചെയറിലാണ് എത്തുക. ഹസ്രയില്‍ നടക്കുന്ന സമാപന സമ്മേളനത്തിലും മമത ബാനര്‍ജി സംസാരിക്കും .
നന്ദിഗ്രാമിൽ പത്രിക നൽകാനെത്തിയപ്പോൾ 'നാലോ അഞ്ചോ പേരടങ്ങുന്ന ഒരു സംഘം' തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ് മമത പറഞ്ഞത്. കാലിനും തോളെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. തുടര്‍ന്ന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് അവര്‍ കൊൽക്കത്തയിലേക്ക് മടങ്ങുകയും ചെയ്തു. 4 ദിവസത്തെ വിശ്രമത്തിനു ശേഷമാണ് മമത പ്രചരണത്തിനിറങ്ങുന്നത്.
മമതക്കെതിരെ ഉണ്ടായ ആക്രമണം തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നാടകമാണെന്നാണ് ബിജെപിയുടെ വാദം. അപകടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും, വീഡിയോ പുറത്ത് വിടണമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാധി നല്‍കിയിട്ടുണ്ട്.