ഡല്‍ഹി: താജ്മഹലിന് ബോംബാക്രമണ ഭീഷണി. ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽ താജ്മഹല്‍ അടച്ച് ആളുകളെ ഒഴിപ്പിച്ചു. അതീവ ജാഗ്രതാ നിര്‍ദേശമാണ് മേഖലയില്‍ പുറപ്പെടുവിച്ചത്. ഉത്തർ പ്രദേശ് പൊലീസിന്റെ 112 എന്ന എമർജൻസി നമ്പറിലേക്കാണ് ഭീഷണി ഫോൺ കോൾ എത്തിയത്. തുടർന്ന് സുരക്ഷ ഏജൻസികൾ താജ്മഹലിൽ തിരച്ചിൽ ആരംഭിച്ചു. താജ്മഹലിന് ഉള്ളിൽ ചില സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഫോൺ വിളിച്ച ആൾ പൊലീസിനോട് പറയുകയായിരുന്നു. താജ്മഹലിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന യുപി പൊലീസും സിഐഎസ്എഫും ഉടൻ തന്നെ എല്ലാ വിനോദ സഞ്ചാരികളെയും ഒഴിപ്പിച്ചു തിരച്ചിൽ നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊഴിൽ ലഭിക്കാത്തതിൽ നിരാശനായ യുവാവാണ് വ്യാജ സന്ദേശം നൽകിയതെന്ന് പൊലീസ് പറയുന്നു. സുരക്ഷാ പരിശോധനയ്ക്ക് ശേഷം താജ് ഉടന്‍ തുറന്നുകൊടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിൽ എത്തുന്ന വിദേശ വിനോദ സഞ്ചാരികളെയും തദ്ദേശീയരായ വനോദ സഞ്ചാരികളെയും ഏറ്റവും അധികം ആകർഷിക്കുന്ന സ്മാരകങ്ങളിൽ ഒന്നാണ് താജ്മഹൽ. പ്രതിവർഷം കോടിക്കണക്കിന് വിനോദ സഞ്ചാരികളാണ് താജ്മഹൽ സന്ദർശിക്കുന്നതിനായി എത്തുന്നത്.