തിരുവനന്തപുരം: ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്രമായ വർഗീയതയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ. എൽ.ഡി.എഫ് വികസന മുന്നേറ്റ യാത്രക്ക് മുക്കത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു വര്‍ഗീയതയ്ക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാന്‍ കഴിയുമോ? ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ചെറുക്കാന്‍ കഴിയുമോ? അത് ഭൂരിപക്ഷ വര്‍ഗീയതയിലെ അക്രമ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കില്ലേ? ഏറ്റവും തീവ്രമായ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയല്ലേ? അതിനെ തോല്‍പ്പിക്കാന്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കേണ്ടേ?' എന്നാണ് എ. വിജയരാഘവൻ ചോദിച്ചത്. എന്നാൽ, തന്‍റെ പ്രസ്താവനയെ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എ. വിജയരാഘവൻ പിന്നീട് വിശദീകരിച്ചു.
സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ അജൻഡയ്ക്കു കീഴിൽ ന്യൂനപക്ഷ ജനവിഭാഗങ്ങളെ അടിച്ചമർത്തി രണ്ടാം തരം പൗരൻമാരാക്കുന്നതിനെതിരെ രാജ്യത്തിന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്നത് ഇടതുപക്ഷമാണെന്നും വിജയരാഘവൻ പറഞ്ഞു. വയനാട്ടിലെ പര്യടനം പൂർത്തിയാക്കിയ വികസന മുന്നേറ്റ ജാഥ ഇന്നലെ കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു.