തിരുവനന്തപുരം: പിഎസ് സി നിയമന വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ കലാപം അഴിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തുന്നതെന്ന് എ വിജയരാഘവൻ. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപന്തല്‍ ആസൂത്രിത ആക്രമണത്തിന് വേണ്ടിയാണെന്നും, ചെറുപ്പക്കാരെ അക്രമത്തിന്റെ ഉപകരണമാക്കാന്‍ ശ്രമം നടക്കുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.
പിഎസ് സി ലിസ്റ്റിന്‍റെ കാലാവധി നീട്ടാൻ വരെ ഉമ്മൻചാണ്ടി സര്‍ക്കാര്‍ കാശുവാങ്ങിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾ ഇവർ ഉദ്യോഗാർത്ഥികളെ കൊണ്ട് മുട്ടുകാലിൽ ഇഴയിപ്പിച്ചോ എന്നും എ വിജയരാഘവൻ ചോദിച്ചു. പി.എസ്.സി വിഷയത്തില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നത് സാധ്യമല്ലാത്ത കാര്യങ്ങളാണെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാരിന് നിയമപരമായും ഭരണഘടനാ പരമായും മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞാല്‍ പിന്നെ ആ ലിസ്റ്റില്‍ നിന്ന് നിയമനം നടത്താനാവില്ല. ഒഴിവുകളുണ്ടെങ്കില്‍ മാത്രമേ നിയമനവും നടത്താനാവൂ. എന്നാല്‍ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കണമെന്നാമശ്യപ്പെട്ട് സമരം നടത്തുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ പാടുണ്ടോ? എന്നും അദ്ദേഹം ചോദിക്കുന്നു.
മുൻകാലങ്ങളിൽ കോൺഗ്രസ് സർക്കാരുകൾ സ്വീകരിച്ച നിലപാടുകളാണ് നാട്ടിൽ തൊഴിലില്ലായ്‌മ രൂക്ഷമാകാൻ കാരണം. കേന്ദ്ര ഗവൺമെൻറ് നിയമനം നടത്താതിരിക്കുന്നതിൽ ആരും പ്രശ്‌നമുന്നയിക്കുന്നില്ല. ബാങ്കിംഗ് മേഖലയിലും ഇപ്പോൾ നിയമനം നടത്തുന്നില്ല. ഇത് കോൺഗ്രസ് ചോദ്യംചെയ്യുന്നത് കണ്ടിട്ടില്ല. പിഎസ് സി വഴി നിയമനം നടത്തുന്ന ഒരു തസ്‌തികയിലും ഈ സർക്കാരിൻ്റെ കാലത്ത് താൽക്കാലികക്കാരെ നിയമിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ ആഭാസങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നടത്തുന്നത് - വിജയരാഘവന്‍ പറഞ്ഞു.