ഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്ററിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ശശി തരൂർ ഉൾപ്പെടെ 7 പേർക്കെതിരെ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസിൽ സുപ്രീം കോടതി അറസ്റ്റ് തടഞ്ഞു. കേസിൽ ഡൽഹി, യുപി പോലീസിന് നോട്ടീസ് അയക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. നോട്ടീസിന് രണ്ടാഴ്ചക്കം മറുപടി നൽകാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തരൂരിനെ കൂടാതെ മാധ്യമ പ്രവർത്തകരായ രജ്ദീപ് സർദേസായി. വിനോദ് കെ ജോസ്, മൃണാള്‍ പാണ്ഡെ, രാജ്ദീപ് സര്‍ദേശായി, വിനോദ് ജോസ്, സഫര്‍ ആഘ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവരുടെ അറസ്റ്റാണ് കോടതി തടഞ്ഞത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരൂർ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. അതേസമയം ഹർജിയെ ഡൽഹി പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. ഹർജിക്കാർക്ക് വേണ്ടി പ്രമുഖ അഭിഭാഷകനായ കപിൽ സിബലാണ് കോടതിയിൽ ഹാജരായത്.
റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ചാണ് കേസെടുത്തത്. ചെങ്കോട്ടയിലെ പൊലീസ് വെടിവയ്പ്പിലാണ് കര്‍ഷകന്‍ മരണപ്പെട്ടതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനെതിരായ ഡല്‍ഹി നിവാസിയുടെ പരാതിയിലാണ് നടപടി.
രാജ്യദ്രോഹം, ഗൂഢാലോചന, ശത്രുത വളര്‍ത്തല്‍ തുടങ്ങി പതിനൊന്ന് വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. നോയിഡയിലെ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ തരൂരിനെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.