ആലപ്പുഴ: സിപിഎമ്മിനെതിരെ പരസ്യ പ്രതിഷേധ പ്രകടനം സംഘടപ്പിച്ച 3 ബ്രാഞ്ച് സെക്രട്ടറിമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി താൽക്കാലികമായി മരവിപ്പിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി പിൻവലിച്ചത്. പ്രതിഷേധം സംഘടിപ്പിച്ചവരോട് വിശദീകരണം തേടിയ ശേഷം തീരുമാനം എടുത്താൽ മതിയെന്നാണ് നിർദ്ദേശം. ഉൾപ്പാർട്ടി ജനാധിപത്യം പാലിച്ചു കൊണ്ട് മാത്രമെ നടപടി എടുക്കാവൂ എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. വിശദീകണം തൃപ്തികരമല്ലെങ്കിൽ നടപടി എടുക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
പരസ്യ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിൽ പി പ്രദീപ്, സുകേഷ്, പി പി മനോജ് എന്നിവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ജില്ലാ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
പ്രകടനത്തിൽ 11 പാർട്ടി അംഗങ്ങൾ പങ്കെടുത്തതായും സിപിഎം കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുതിർന്ന നേതാക്കളുടെ പിന്തുണയോടെയായിരുന്നു പ്രകടനമെന്ന് നേതൃത്വത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ അന്വേഷണ കമ്മീഷനെ നിയോഗിക്കാനുള്ള തീരുമാനത്തിൽ നിന്നും ജില്ലാ നേതൃത്വം തൽക്കാലം പിൻമാറി.
ആലപ്പുഴ നഗരസഭാ ആധ്യക്ഷയായി സൗമ്യരാജിനെ നിശ്ചയിച്ചതിൽ പ്രതിഷേധിച്ചാണ് സിപിഎം പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തിയത്. ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നൂറോളം പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്. നിരവധി സ്ത്രീകളും പ്രകടനത്തിലുണ്ടായിരുന്നു. കെ കെ ജയമ്മയെ ചെയർപേഴ്സനാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. സ്വകാര്യ സ്കൂൾ മാനേജർക്കുവേണ്ടി പാർട്ടിയെ ചിലർ വിറ്റെന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിപി ചിത്തരഞ്ജനെതിരയാണ് പ്രതിഷേധക്കാർ ആരോപണം ഉന്നയിച്ചത്.