ടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല. മുംബൈ ഹൈക്കോടതിയെ സമീപിക്കാനാണ് ചാനലിനോട് സുപ്രീം കോടതി നിർദേശിച്ചത്.
പൊലീസ് അന്വേഷണം വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് റിപ്പബ്ലിക് ടിവി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മുംബൈ പൊലീസിന് മുന്നിൽ ഹാജരാകാൻ റിപ്പബ്ലിക് ടിവി പ്രതിനിധികൾക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഇതിനെ വെല്ലുവിളിച്ച് കൊണ്ടാണ് ചാനൽ നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, ഹൈക്കോടതികളിൽ വിശ്വാസമുണ്ടാകണമെന്നും ഹൈക്കോടതി കേൾക്കുന്നതിന് മുൻപേ സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് അനുയോജ്യമല്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കേസ് തള്ളിയതിന് പിന്നാലെ ചാനൽ ഹർജി പിൻവലിക്കുകയും ഹൈക്കോടതിയെ സമീപിക്കുമെന്ന് സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു. അതേസമയം, കേസ് വിഷയത്തിൽ പൊലീസ് കമ്മിഷണർ പരസ്യ പ്രസ്താവനകൾ നടത്തുന്നത് ഉചിതമല്ലെന്നും കോടതി പരാമർശിച്ചു.
റേറ്റിംഗ് കൂട്ടുന്നതിനായി ചാനലിന്റെ ടിആർപിയിൽ തട്ടിപ്പ് നടത്തിയതിന്റെ പേരിലാണ് റിപ്പബ്ലിക് ടിവിയിലെ മുതിർന്ന ഉദ്യോഗസ്ഥരോട് പൊലീസ് ഹാജരാകാൻ പറഞ്ഞത്. എന്നാൽ, സുശാന്ത് സിംഗ് രാജ്പുത്തിന്റെ കേസിൽ ചാനൽ പോലീസിനെ വിമർശിച്ചതിലുള്ള വൈരാഗ്യം തീർക്കുകയാണ് പൊലീസ് എന്ന് റിപ്പബ്ലിക് ടിവി ആരോപിച്ചു.